ലൈസൻസ് വാങ്ങാതെയാണ് ബാർ നിർമ്മിച്ചതെന്ന് വിവരാവകാശ രേഖയാണ് പുറത്ത് വന്നത്. അസഗാവ് പഞ്ചായത്താണ് വിവരാവകാശം വഴി നല്‍കിയ ചോദ്യത്തിന് മറുപടി നൽകിയത്.
ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ (Smriti Irani) മകളുടെ ഉടമസ്ഥതയിലെന്ന് ആരോപിക്കപ്പെട്ട ഗോവയിലെ ബാർ അനധികൃതമായി നിർമ്മിച്ചതെന്ന് വിവരാവകാശ രേഖ പുറത്ത്. അസഗാവ് പഞ്ചായത്താണ് കെട്ടിടം നിർമ്മിക്കാനോ മാറ്റം വരുത്താനോ അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചത്. വിവരാവകാശ രേഖയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തന്‍റെ മകൾ ബാർ നടത്തുന്നില്ലെന്ന് സ്മൃതി ഇറാനി സമർത്ഥിക്കാൻ ശ്രമിക്കുമ്പോഴും സമൂഹമാധ്യമങ്ങളിൽ ഇത് പോലെ പഴയ വീഡിയോകൾ നിറഞ്ഞോടുകയാണ്. ഫുഡ് വ്ലോഗർമാർ നടത്തിയ പഴയ ഇന്‍റർവ്യൂകളിൽ സില്ലി സോൾസ് റസ്റ്റോറന്‍റ് ഉടമയായി പ്രത്യക്ഷപ്പെടുന്നത് സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിയാണ്. സില്ലി സോളിന്‍റെയും മകളുടേയും നേട്ടങ്ങൾ അഭിമാനമെന്ന് സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകളും വൈറലാണ്.
ഉടമസ്ഥത സംബന്ധിച്ച തർക്കം തുടരുന്നതിനിടെയാണ് റസ്റ്റോറന്‍റും ബാറുമെല്ലാം കെട്ടിപൊക്കിയത് തന്നെ നിയമ വിരുദ്ധമെന്ന വിവരം ഇപ്പോൾ പുറത്ത് വരുന്നത്. വിവരാവകാശ നിയമപ്രകാരം അസഗാവ് പഞ്ചായത്തിൽ നിന്ന് ലഭിച്ച മറുപടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2019മുതൽ ഇന്നേ വരെ കെട്ടിടം നിർമ്മിക്കാനോ കെട്ടിടത്തിൽ മാറ്റം വരുത്താനോ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. നിയമവിരുദ്ധ പ്രവർത്തിയുടെ തുടർച്ചയിലൊന്ന് മാത്രമാണ് ഇതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഉടമസ്ഥത തന്നെ നിഷേധിക്കുന്നതിനാൽ ഈ അനധികൃത നിർമ്മാണത്തെക്കുറിച്ച് സ്മൃതി ഇറാനിയിൽ നിന്ന് മറുപടി ഉണ്ടായേക്കില്ല.

കോണ്‍ഗ്രസ് ആരോപണം പിന്നാലെ നിയമ നടപടി
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. വടക്കന്‍ ഗോവയില്‍ സില്ലി സോൾസ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകള്‍ ആണെന്നും 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കി നല്‍കിയതെന്നുമായിരുന്നു ആരോപണം. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മാറ്റിയതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Also Read:മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. സ്മൃതി ഇറാനി മുൻപ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്ബ്ലോഗ്ഗർ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് മന്ത്രി സ്ഥാനം രാജിവെക്കണമെന്നുമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിവാദം മുറുകിയതിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ അനധികൃത ബാർ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നതിനിടെയാണ് സ്മൃതി ഇറാനി നിയമനടപടികളിലേക്ക് കടന്നത്. പവൻ ഖേര, ജയ്റാം രമേശ്, നെട്ട ഡിസൂസ എന്നീ കോണ്‍ഗ്രസ് നേതാക്കൾക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചത്. ആരോപണം പിൻവലിച്ച് മാപ്പ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം, സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ സില്ലി സോൾസ് എന്ന പേരില്‍ ഒരു റെസ്റ്ററെന്‍റ് നടത്തുന്നില്ലെന്നാണ് അവരുടെ അഭിഭാഷകന്‍റെ പ്രതികരണം. ആരോപണത്തില്‍ പറയുന്നത് പോലെ നോട്ടീസ് ഒന്നും തന്നെ ഇതുവരെ തന്‍റെ കക്ഷിക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനായ കിരത്ത് നഗ്ര പറഞ്ഞു.
