ഓഫീസിനുള്ളിൽ പെട്ടെന്ന് പാമ്പിനെ കണ്ടടതോടെ അണികളെല്ലാം പരിഭ്രാന്തരായി ബഹളം വെച്ചു. തുടർന്ന് പെട്ടെന്ന് തന്നെ പാമ്പിനെ പിടികൂടി അവിടെ നിന്നും മാറ്റി.
ബെംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരട്ടം നടക്കുന്നതിനിടെ ഭരണ കക്ഷിയായ ബിജെപിക്ക് പല മണ്ഡലങ്ങളിലും തിരിച്ചടി നേരിടുകയാണ്. അണികള്‍ അന്തിമ ഫലത്തിനായി ഉറ്റുനോക്കുന്നതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗ്ഗാവിലെ ബിജെപി തെരഞ്ഞെടുപ്പ് ഓഫീസില്‍ പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. ഓഫീസിനുള്ളിൽ പെട്ടെന്ന് പാമ്പിനെ കണ്ടടതോടെ അണികളെല്ലാം പരിഭ്രാന്തരായി ബഹളം വെച്ചു. തുടർന്ന് പെട്ടെന്ന് തന്നെ പാമ്പിനെ പിടികൂടി അവിടെ നിന്നും മാറ്റി.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിന്‍റെ ആവേശത്തിലും സമ്മർദ്ദത്തിലും പ്രവർത്തകർ അക്ഷമരായി ഇരിക്കുമ്പോഴാണ് ഓഫീസിനുള്ളിലേക്ക് അതിഥിയുടെ വരവ്. ഉഗ്രവിഷമുള്ള മൂർഖൻ പാമ്പാണ് ബിജെപി ഓഫീസിലെത്തിയത്. എൻഡിടിവി ആണ് ബിജെപി ഓഫീസിനുള്ളിൽ പാമ്പ് കയറിയ വീഡിയോ പുറത്ത് വിട്ടത്. എന്തായാലും ആദ്യം പ്രവർത്തകരെല്ലാം പേടിച്ചെങ്കിലും പിന്നാലെ പാമ്പിനെ പിടികൂടി സുരക്ഷിതമായി ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. പിന്നീട് ബിജെപി നേതാക്കളുടെ നിർദ്ദേശ പ്രകാരം ഓഫീസിൽ വിശദമായ പരിശോധന നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടക ഏറെ പ്രതീക്ഷയോടെ നോക്കുന്ന മണ്ഡലമാണ് ഷിഗ്ഗാവ്. കോൺഗ്രസ് സ്ഥാനാർത്ഥിയായ യാസിർ അഹമ്മദ് ഖാൻ പത്താനും ബസവരാജ് ബൊമ്മൈയും മികച്ച മത്സരമാണ് കാഴ്ച്ച വെക്കുന്നത്. നിലവിൽ ബസവരാജ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തിൽ ബസവരാജ് ബൊമ്മൈയ് വിജയിക്കുമെന്നാണ് സൂചന. അതേസമയം കർണ്ണാടകയില്‍ ബിജെപി നേരിട്ട തിരിച്ചടിയില്‍ ബസവരാജ് ബൊമ്മ തോൽവി സമ്മതിച്ചു. ജനവിധി മാനിക്കുമെന്നായിരുന്നു ബൊമ്മയുടെ പ്രതികരണം. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും ബൊമ്മെ വ്യക്തമാക്കി.
Read More : എച്ച് ഡി കുമാരസ്വാമി ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ; ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച?

