സോഷ്യൽ മീഡിയ സുഹൃത്തുക്കൾ യുവതിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റി; ഭക്ഷണം കഴിച്ച ശേഷം ഒന്നും ഓർമയില്ല, അറസ്റ്റ്
യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കയാറാൻ നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ലെന്ന് യുവതി പറയുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി.
![social media friends met a woman and forced to get on the scooter nothing aware after having food with them afe social media friends met a woman and forced to get on the scooter nothing aware after having food with them afe](https://static-ai.asianetnews.com/images/01dfwvgkjpt0v2d32r6dxhkvr5/ffff-jpg_363x203xt.jpg)
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കൾ മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റ്. ന്യൂഡൽഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം ഉത്തര്‍പ്രദേശിലെ മീററ്റിൽ നിന്നാണ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. 18 വയസുകാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്.
തിങ്കളാഴ്ചയായിരുന്നു പരാതിക്ക് ആധാരമായ സംഭവങ്ങള്‍ നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ യുവാക്കൾ പരാതിക്കാരിയെ വിളിച്ചു. തുടര്‍ന്ന് മദൻഗിറിലെ ഒരു ട്രാഫിക് സിഗ്നലിന് സമീപത്തുവെച്ച് ഇവരുമായി കണ്ടുമുട്ടി. യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കയാറാൻ നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ലെന്ന് യുവതി പറയുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി. തങ്ങളുടെ കൂടെ വന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പറഞ്ഞതോടെ യുവതി സ്കൂട്ടറിൽ കയറി ഇവരോടൊപ്പം പോയി. മാളവ്യ നഗറിലെത്തിയ ശേഷം അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചു.
തനിക്ക് തന്ന ഭക്ഷണത്തിൽ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും അത് കഴിച്ച് കഴിഞ്ഞയുടൻ ക്ഷീണം അനുഭവപ്പെട്ടതായും പരാതിയിൽ പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. മയക്കത്തിൽ നിന്ന് ഉണർന്നുപ്പോൾ ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കി. തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തിയ പൊലീസ് സംഘം 19 വയസും 21 വയസും പ്രായമുള്ള രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ ് യുട്യൂബില്‍ കാണാം...