പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോലീസ് നടത്തിയ 'സ്പെഷ്യൽ ബോംബ് ഡ്രൈവിൽ' നൂറുകണക്കിന് നാടൻ ബോംബുകൾ പിടിച്ചെടുത്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്നടക്കം ബോംബുകൾ കണ്ടെത്തിയതോടെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷ ശക്തമാക്കി. 

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബുധനാഴ്ച നടക്കുന്ന നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ റെയ്ഡ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം 'സ്പെഷ്യൽ ബോംബ് ഡ്രൈവ്' ആണ് ആരംഭിച്ചിരിക്കുന്നത്. 24 പർഗനാസ്, മുർഷിദാബാദ്, ഭവാനിപ്പൂർ തുടങ്ങിയ പ്രശ്നബാധിത മേഖലകളിൽ വീടുകൾ അരിച്ചുപെറുക്കി പരിശോധിക്കാനാണ് സുരക്ഷാസേനയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

റെയ്ഡിൽ ബോംബ് ശേഖരം

24 പർഗനാസിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് മാത്രം നൂറിലേറെ നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. ഇത് ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീടാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സൗത്ത് 24 പർഗാനസിലെ മറ്റൊരു വീട്ടിൽ നിന്ന് 79 ബോംബുകളും സുരക്ഷാസേന പിടിച്ചെടുത്തു. ബോംബുകൾ കണ്ടെത്തുന്ന കേസുകൾ എല്ലാം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

സുരക്ഷ ശക്തമാക്കി

രണ്ടാംഘട്ട പോളിംഗ് നടക്കുന്ന 142 മണ്ഡലങ്ങളിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിഐപി റാലികൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ വലയം ഇരട്ടിയാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള വോട്ടെടുപ്പായതിനാൽ ബിജെപി വലിയ പ്രതീക്ഷയിലാണ്. അതേസമയം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കരുത്ത് കാട്ടാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

142 മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. പ്രധാനമന്ത്രിയുടെ കൊൽക്കത്ത റോഡ് ഷോയിൽ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ഉണ്ടായതെന്ന് ബിജെപി അവകാശപ്പെട്ടു. പ്രധാന നേതാക്കളുടെ അവസാനവട്ട റാലികളിലും റോഡ് ഷോകളിലും കേന്ദ്രസേനയുടെയും പോലീസിന്റെയും കനത്ത കാവലുണ്ട്.