ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ്; 20 പേർ അറസ്റ്റിൽ, ആര്യന്‍റെ ജാമ്യാപേക്ഷ പ്രത്യേക എൻഡിപിഎസ് കോടതിയിൽ
ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍റെ വാദം
മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ (Drug Party Case) ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാന്‍റെ (Aryan Khan) ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക എൻഡിപിഎസ് കോടതിയാണ് (NDPS Court) ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി(Mumbai Magistrate Court) തള്ളിയിരുന്നു. ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം. ഇന്നും ഇതേ വാദമാകും പ്രധാനമായും ഉയർത്തുക.
അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. കേസിൽ ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഗൊരേഗാവിൽ നിന്നായിരുന്നു എൻ സി ബി സംഘം (Narcotics Control Bureau/ NCB) പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ എൻസിബി ചോദ്യം ചെയ്യലടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ബോളിവുഡിൽ പ്രവർത്തിക്കുന്ന ചില വ്യക്തികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകാറുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാളായ അഞ്ജിത്ത് കുമാർ എൻസിബിക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംത്യാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എൻസിബിയുടെ പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. മുൻപ് സുശാന്ത് സിംഗിന്റെ മരണ സമയത്തും ഇംതിയാസിന്റെ പേര് ആരോപണ വിധേയരുടെ കൂട്ടത്തിലുണ്ടായിരുന്നു.