ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി.

ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് സൂചനയുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായും കണ്ടെത്തി. അപകടത്തിൽപ്പെട്ട് കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്. അത്യാധുനിക ഡ്രോണുകളും തെർമ്മൽ ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് പരിശോധന. തിരച്ചിലിനായി പ്രാദേശിക മത്സ്യതൊഴിലാളികളും രംഗത്തുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിൽ ബോട്ടുമുങ്ങി അപകടം നടന്നത്. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്.