ജെഎന്‍യു പ്രക്ഷോഭം: ചര്‍ച്ചയ്ക്ക് ആഭ്യന്തര ഉന്നതാധികാര സമിതി; അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍
ഫീസ് വർധനവ് പിന്തുണക്കുന്നവരെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി
ദില്ലി: ജെ എൻ യു വിദ്യാർത്ഥി സമരം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോള്‍ പ്രക്ഷോഭം തണുപ്പിക്കാൻ ശ്രമവുമായി സർവ്വകലാശാല അധികൃതർ രംഗത്തെത്തി. വിദ്യാർത്ഥികളുമായുള്ള ചർച്ചയ്ക്ക് ആഭ്യന്തര ഉന്നതാധികാര സമിതിയെ നിയമിച്ചു. സർവ്വകലാശാലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഏഴ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
ഫീസ് വർധനവ് പിന്തുണക്കുന്നവരെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. ഇത്തരത്തിലുള്ള സമിതിയെ അംഗീകരിക്കില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.