ആറുമാസത്തേക്ക് പ്രതിമാസം 2000 രൂപ വെച്ച് നൽകണം. ഈ പണം റെയിൽവെയും സംസ്ഥാന സര്‍ക്കാരും വഹിക്കണം

ദില്ലി: റെയിൽവെ (Indian Railways) ഭൂമിയിലെ ചേരികൾ (Slums) ഒഴിപ്പിക്കാൻ സുപ്രീംകോടതി (Supreme Court of India) അനുമതി. ചേരികൾ ഒഴിപ്പിക്കാനുള്ള നടപടിയുമായി റെയിൽവെക്ക് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ (Justice AM Khanwilkar) അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിവിധ ഹൈക്കോടതികളുടെ (High Court) ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി തീരുമാനം.

അതേസമയം ചേരികൾ ഒഴിപ്പിക്കുമ്പോൾ ചേരി നിവാസികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന ഉപാധി കോടതി മുന്നോട്ടുവെച്ചു. ആറുമാസത്തേക്ക് പ്രതിമാസം 2000 രൂപ വെച്ച് നൽകണം. ഈ പണം റെയിൽവെയും സംസ്ഥാന സര്‍ക്കാരും (State Government) വഹിക്കണം. വീടുവെക്കാൻ സ്ഥലം ഉൾപ്പടെ ആവശ്യപ്പെട്ട് പുനരധിവാസ പദ്ധതിക്ക് ഒഴിപ്പിക്കപ്പെടുന്നവര്‍ അപേക്ഷ നൽകിയാൽ ആറുമാസത്തിനകം അപേക്ഷയിൽ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാജ്യത്ത് ആറുകോടിയിലധികം ചേരി നിവാസികളുണ്ടെന്നാണ് കണക്ക്. ഇതിൽ വലിയൊരു ശതമാനം റെയിൽവെ ട്രാക്കുകൾക്ക് ഇരുവശവും ഉള്ള ഭൂമിയിലാണ് താമസിക്കുന്നത്. ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ ഇത്രയധികം ചേരി നിവാസികൾക്ക് പുനരധിവാസം കണ്ടെത്തുകയെന്നത് റെയിൽവെയ്ക്കും സംസ്ഥാന സർക്കാരുകൾക്കും വെല്ലുവിളിയാകും. മറ്റൊരുടത്തേക്കും പോകാനില്ലാത്ത ചേരി നിവാസികളുടെ കാര്യവും കഷ്ടത്തിലാകും.