മുഖ്യമന്ത്രിക്കെതിരെ വാദവുമായി ഇഡി സുപ്രീം കോടതിയിൽ. മുഖ്യമന്ത്രിക്കെതിരെയുള്ളത്  പ്രതിയായ സ്വപ്നയുടെ  ആരോപണ മാത്രമമെന്ന് കപിൽ സിബൽ. വിചാരണ മാറ്റണമെന്ന ഇഡി ഹർജിയിൽ തീർപ്പ് അടുത്ത വ്യാഴ്ച്ചയെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത്.  

സ്വർണക്കടത്ത് കേസിൽ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ട്രാൻസ്ഫർ ഹർജി ഇന്ന് നടന്നത് ചൂടിയേറിയ വാദങ്ങൾ. സംസ്ഥാനത്ത് വിചാരണ നടന്നാൽ അത് അട്ടിമറിക്കപ്പെടുമെന്ന് വാദത്തിന് ഇഡി മുന്നോട്ട് വച്ചത് നാല് കാര്യങ്ങൾ. സ്വപ്ന സുരേഷിൻ്റെ പ്രസ്താവനകൾ സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന, സംസ്ഥാനത്തിൻ്റെ കക്ഷിചേരൽ ഹർജിയിൽ പറയുന്നത് മാത്രം മതിയാകും വിചാരണ മാറ്റാൻ എന്നാണ് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. 

സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനത്ത് നടത്തിയ പ്രതിഷേധങ്ങൾ കലാപസാഹചര്യം സൃഷ്ടിച്ചെന്നാണ് സംസ്ഥാനം തന്നെ പറയുന്നതെന്ന് ഇഡി വാദിച്ചു. അട്ടക്കുളങ്ങര ജയിൽ കഴിയുമ്പോൾ സംസ്ഥാന പൊലീസ് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ മൊഴിയുണ്ട്. പലതവണ ഉന്നതരുടെ പേരു പറയാതെയിരിക്കാൻ ഭീഷണി എത്തി. ജയിലിൽ കേസിലെ മൂന്നാം പ്രതിയായ സ്വപ്നക്ക് നേരിടേണ്ടി വന്നത് വലിയ സമ്മർദ്ദമാണെന്നും തുഷാർ മേത്ത പറഞ്ഞു. 

മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതരുടെയും പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് സന്ദീപ് നായർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസ് എടുത്തു. എന്നാൽ ഹൈക്കോടതി ഈ കേസ് തള്ളി. പിന്നാലെ ജൂഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. അങ്ങനെ കേസിന്റെ അന്വേഷണഘട്ടം മുതൽ സംസ്ഥാന പൊലീസിനെ അടക്കം ഉപയോഗിച്ച് അട്ടിമറി ശ്രമമാണ് സംസ്ഥാനം നടത്തിയതെന്ന് ഇഡി കോടിതയിൽ ആരോപിച്ചു.

തുഷാർ മേത്തയുടെ വാദത്തിനിടെ ഇടപെട്ട, സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖ്യമന്ത്രി പിണറായി വിജയനതെിരെ ഉയർന്നത് സ്വപ്നയുടെ ആരോപണം മാത്രമാണെന്നും രേഖകളുടെ പിൻബലമില്ലാത്ത കാര്യങ്ങളാണ് ഇഡി പറയുന്നതെന്നും പറഞ്ഞു. തന്റെ വാദത്തിനിടെ കപിൽ സിബൽ ഇടയ്ക്ക് ഇടപെടുന്നത് ശരിയല്ലെന്ന് തുഷാർ മേത്ത പറഞ്ഞു. എന്നാൽ താൻ വാസ്തവിരുദ്ധമായത് തിരുത്തുക മാത്രമാണെന്നാണ് കപിൽ സിബലിന്റെ നിലപാട്. തുടർന്ന് കേസിൽ വിശദവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കി. 

Read more: കുതിച്ചുയർന്ന് പ്രത്യക്ഷ നികുതി വരുമാനം; കോർപറേറ്റ് നികുതി വരവിൽ 16.7% വളർച്ച

ജസ്റ്റിസ് രവീന്ദ്ര ബട്ട് എന്നിവിരടങ്ങിയ ബെഞ്ച് കേസ് വ്യാഴ്ച്ച പരിഗണിക്കാമെന്ന് അറിയിച്ചു. സംസ്ഥാനത്തിന്റെ കക്ഷി ചേരൽ അപേക്ഷ അംഗീകരിച്ച കോടതി വെള്ളിയാഴ്ച്ച സംസ്ഥാനത്തിൻ്റെ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം നൽകി. അടുത്ത വ്യാഴാഴ്ച അന്തിമ തീർപ്പെന്നും കോടതി അറിയിച്ചു. കേസിൽ തടസഹർജി നൽകിയ എം ശിവശങ്കറിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സെൽവിൻ രാജ, മനു ശ്രീനാഥ് എന്നിവർ ഹാജരായി സംസഥാനത്തിനായി മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, സിയു സിങ്ങ്, സ്റ്റാൻഡിംഗ് കൌൺസൽ സികെ ശശി എന്നിവരാണ് ഹാജരായത്.

ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംസ്ഥാനത്ത് കേസിന്റെ വിചാരണ നടപടികൾ സുതാര്യമായി നടക്കില്ലെന്നും അതിനാൽ വിചാരണ നടപടികൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം.വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമെന്ന് കക്ഷി ചേരാൻ നൽകിയ അപേക്ഷയിൽ കേരളം പറയുന്നത്.