സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോകളെടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതിനും നിരോധനം. മാധ്യമ പ്രവർത്തകർ അഭിമുഖങ്ങൾക്കും ലൈവുകൾക്കും മറ്റ് സ്ഥലങ്ങൾ ഉപയോഗിക്കണമെന്നും നിർദേശം.

ദില്ലി: സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോകൾ എടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും നിരോധിച്ച് സുപ്രീംകോടതി. അഭിമുഖങ്ങളോ, ലൈവുകളോ നൽകാൻ താരതമ്യേന സുരക്ഷാ പ്രശ്നങ്ങൾ കുറവുള്ള പുൽത്തകിടിയുള്ള ഭാ​ഗങ്ങൾ തെരഞ്ഞെടുക്കണമെന്നും മാധ്യമ പ്രവ‌‌ർത്തക‌രോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 10 ന് പുറപ്പെടുവിച്ച സർക്കുലറിൽ ആണ് നി‌ർദേശമുള്ളത്. ഔദ്യോഗിക ഉപയോഗത്തിനൊഴികെ, അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കുമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. വീഡിയോഗ്രഫി, റീലുകളുടെ ചിത്രീകരണം എന്നിവക്ക് ഉപയോ​ഗിക്കുന്ന ക്യാമറ, ട്രൈപോഡ്, സെൽഫി-സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങൾക്ക് അതീവ സുരക്ഷാ മേഖലകളിൽ നിയന്ത്രണമേ‌ർപ്പെടുത്തുമെന്നാണ് സ‌ർക്കുലറിൽ പ്രതിപാദിച്ചിരിക്കുന്നത്.

അഭിഭാഷക‌ർ, കക്ഷി, ഇന്റേൺ അല്ലെങ്കിൽ ലോ ക്ലർക്ക് എന്നിവ‌ർ ഇത് തെറ്റിച്ചാൽ ബാർ കൗൺസിൽ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയമലംഘകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി പുറത്തിറക്കിയ സ‌ർക്കുലറിൽ പറയുന്നു. അതേ സമയം, മാധ്യമപ്രവർത്തകർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ, കോടതിയുടെ അതീവ സുരക്ഷാ മേഖലകളിലേക്ക് ഒരു മാസത്തേക്ക് അവരുടെ പ്രവേശനത്തിന് വിലക്കേ‌ർപ്പെടുത്താമെന്നും കോടതി. ഈ മേഖലകളിൽ ഏതെങ്കിലും വ്യക്തികളോ, സ്റ്റാഫ് അം​ഗങ്ങളോ, അഭിഭാഷകരോ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും സ‌ർക്കുലറിൽ പറയുന്നു.