'സംവരണം മൗലിക അവകാശമല്ല'; തീരുമാനമെടുക്കേണ്ടത് സര്‍ക്കാരെന്ന് സുപ്രീംകോടതി
സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ദില്ലി: സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ വിധി. സംവരണം നൽകണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി . പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ സർക്കാർ ഒഴിവുകൾ നികത്താൻ 2012 ൽ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചിരുന്നു .
ആ തീരുമാനത്തിനെതിരെയുള്ള ഉത്തരാഖണ്ഡ് കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഹർജിയിലാണ് തീരുമാനം. ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങൾ പ്രകാരം സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി.