ദില്ലി കലാപക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നു. യുഎപിഎ കേസുകളിൽ ജാമ്യം നൽകുന്നതിലെ മാനദണ്ഡങ്ങളിലെ വൈരുദ്ധ്യം കാരണം വിഷയം വിശാല ബെഞ്ചിന് കൈമാറി, ഇത് സമാനമായ കേസുകളിൽ നിർണായകമാകും.

ദില്ലി: കലാപത്തിന്റെ ഗൂഢാലോചനയിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് വന്ന ഹർജികൾ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന് കൈമാറി. യുഎപിഎ കേസുകളിൽ ജാമ്യം നൽകുന്നതിലെ മാനദണ്ഡം സംബന്ധിച്ച് മൂന്നംഗ ബെഞ്ചിന്റെ തീരുമാനം പ്രധാനപ്പെട്ടതാകും. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളിൽ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ സമീപകാല ഉത്തരവുകളിലെ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്.

Add Asianetnews as a Preferred SourcegooglePreferred

ദില്ലി കലാപത്തിലെ മറ്റ് രണ്ട് പ്രതികളായ തസ്ലീം അഹമ്മദ്, ഖാലിദ് സൈഫി എന്നിവർക്ക് ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി.ബി. വരാലെയും അടങ്ങുന്ന ബെഞ്ചിന്റെതാണ് വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ്. ഈ വർഷം ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ഒ ബെഞ്ച്, ജനുവരിയിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച വിധി ശരിയാണോ എന്ന് സംശയം പ്രകടിപ്പിച്ചു.