യുവനേതാക്കൾ കോൺഗ്രസ് വിടുമ്പോൾ പാർട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമർശിക്കുന്നു എന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. കണ്ണടച്ചാണ് പാർട്ടിയുടെ പോക്കെന്നും സിബൽ വിമർശിച്ചു.

ദില്ലി: സുഷ്മിത ദേവിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. യുവനേതാക്കൾ കോൺഗ്രസ് വിടുമ്പോൾ പാർട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമർശിക്കുന്നു എന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. കണ്ണടച്ചാണ് പാർട്ടിയുടെ പോക്കെന്നും സിബൽ വിമർശിച്ചു.

അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവച്ചെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി. 

ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചത്. സുഷ്മിത തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നുത്. സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു. 

അസമിൽ എഐയു ഡി എഫുമായുള്ള കോൺഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. സുഷ്മിത ദേവ് പാർട്ടി വിടില്ലെന്നാണ് അന്ന് അസം പാർട്ടി നേതൃത്വം പറഞ്ഞത്. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona