ദില്ലിയിൽ സിറോ മലബാർ സഭാ പള്ളി പൊളിച്ച സംഭവം: ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം
മുന്നറിയിപ്പില്ലാതെ നിയമവിരുദ്ധമായി പള്ളി പൊളിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രൂപത അറിയിച്ചു.
ദില്ലി: ദില്ലി ലാഡോ സരായിൽ സിറോ മലബാര്‍ സഭയുടെ ലിറ്റിൽ ഫ്‌ളവർ പള്ളി പൊളിച്ചുനീക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊവിഡ് കാലത്ത് ജില്ലാ ഭരണകൂടം പള്ളി പൊളിച്ചുനീക്കിയതെന്നാണ് ആരോപണം. മുന്നറിയിപ്പില്ലാതെ നിയമവിരുദ്ധമായി പള്ളി പൊളിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രൂപത അറിയിച്ചു.
ഏകപക്ഷീയമായി ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയ പള്ളി ദില്ലി സർക്കാർ പുനർനിർമ്മിച്ച് തരണമെന്നാണ് ആവശ്യം. വിഷയത്തിൽ കേരള സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അധികൃതർ ഇന്ന് കത്ത് കൈമാറും. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളി പൊളിച്ചത്. അനധികൃത നിര്‍മ്മാണം എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇടവക അംഗം 1982ൽ ഇഷ്ടദാനമായി നൽകിയ ഭൂമിയിൽ കൃത്യമായി നികുതി അടച്ചുവന്നതാണെന്നും കൈവശാവകാശ രേഖകൾ ഉണ്ടെന്നും സഭാനേതൃത്വം വിശദീകരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona