മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു
കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 140 കഴിഞ്ഞ 140 ഓളം ദിവസങ്ങളില്‍ ഭദ്രാസനാധിപൻ ആശുപത്രിയിലായിരുന്നു.
ദില്ലി: മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് (60) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് മരണം. കൊവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് ദീർഘനാളായി ആശുപത്രിയിലായിരുന്നു ബിഷപ്പ്. 2015 ൽ ഗുരുഗ്രാം ഭദ്രാസനാധിപനായി സ്ഥാനമേറ്റ ഡോ. ജേക്കബ് മാർ ബർണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
പ്രചോദന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കൊവിഡ് കാലത്ത് ഉൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007 ലാണ് ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്. തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയും 2010 മുതൽ ബിഷപ്പിന്‍റെ നേതൃത്വത്തിൽ നടന്നിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയാണ് ജേക്കബ് മാർ ബർണബാസ്. നിലവിൽ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് ഭൗതികശരീരം. സംസ്കാരചടങ്ങുൾ സംബന്ധിച്ച് തീരുമാനം പിന്നീട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.