ശ്രീപെരുമ്പത്തൂരിൽ ഉത്പാദിപ്പിച്ച ഓക്സിജൻ തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും: എതിർപ്പുമായി തമിഴ്നാട്
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ്റെ ആവശ്യകത ചെന്നൈ നഗരത്തിൽ കൂടിവരികയാണെന്നും, ശ്രീപെരുമ്പത്തൂർ പ്ലാൻറിലെ ഓക്സിജൻ തമിഴ്നാടിന് തന്നെ ആവശ്യമാണെന്നും എടപ്പാടി കത്തിൽ ചൂണ്ടിക്കാട്ടി.
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാടിന് കൂടുതൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ ഓക്സിജൻ പ്ലാൻറിൽ നിന്ന് 80 മെട്രിക് ടൺ ഓക്സിജൻ ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും നൽകാനുള്ള നീക്കം പിൻവലിക്കണമെന്ന് കത്തിൽ പളിസാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ്റെ ആവശ്യകത ചെന്നൈ നഗരത്തിൽ കൂടിവരികയാണെന്നും, ശ്രീപെരുമ്പത്തൂർ പ്ലാൻറിലെ ഓക്സിജൻ തമിഴ്നാടിന് തന്നെ ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ നിരവധിയാളുകൾ അത്യാസന്ന നിലയിലായതോടെ രാജ്യത്ത് രൂക്ഷമായ ഓക്സിജൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയിൽ ഓക്സിജൻ സപ്ലൈ മുടങ്ങിയതോടെ അൻപത് പേരാണ് മരണപ്പെട്ടത്.