രാജീവ് ഗാന്ധി വധക്കേസിൽ നിർണായ നീക്കവുമായി തമിഴ്നാട് സർക്കാർ, പ്രതികൾക്ക് ദീർഘകാല പരോൾ നൽകിയേക്കും
പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനാണ് ഡിഎംകെ സർക്കാരിന്റെ പുതിയ നീക്കം. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ചകൾ നടത്തി.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോൾ സംബന്ധിച്ച് നിർണായക നീക്കവുമായി തമിഴ്നാട് സർക്കാർ. പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനാണ് ഡിഎംകെ സർക്കാരിന്റെ പുതിയ നീക്കം. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ചകൾ നടത്തി.
നേരത്തെ കേസിലെ പ്രതികളുടെ മോചനത്തിന് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതുവരേയും ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ പുതിയ നീക്കം. ദില്ലിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടും. ഏഴ് പ്രതികളില്‍ നാല് പേര്‍ ശ്രീലങ്കന്‍ പൗരത്വമുള്ളവരാണ്. പരോള്‍ അനുവദിച്ചാലും ഇവരെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ ആലോചന.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് നേരത്തെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റാലിൻ നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി പ്രതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. അതാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും കത്തിൽ സ്റ്റാലിൻ ആവശ്യപ്പെടുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona