തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് തുടർഭരണം പ്രവചിക്കുകയാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും. എന്നാൽ, ടൈംസ് നൗ, സിഎൻഎൻ സർവ്വെകൾ എൻഡിഎ അധികാരത്തിൽ വരുമെന്ന് പറയുന്നു. നടൻ വിജയുടെ ടിവികെ പാർട്ടി നിർണായക സീറ്റുകൾ നേടുമെന്നും പ്രവചനങ്ങളുണ്ട്.

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് പുറത്തുവന്ന ഏഴ് എക്സിറ്റ് പോളുകൾ പറയുന്നത്. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 - 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾസ് പൾസിന്‍റെ പ്രവചനം. പി മാർക്കിന്‍റെ സർവ്വെ പ്രകാരം 26 വരെ സീറ്റുകളിൽ വിജയ്‍യുടെ ടിവികെ വിജയിക്കും. അതേസമയം ടൈംസ് നൌ, സിഎൻഎൻ ഫലങ്ങൾ പറയുന്നത് എൻഡിഎ അധികാരത്തിൽ എത്തും എന്നാണ്.

മാട്രിസിന്‍റെ എക്സിറ്റ് പോൾ പ്രകാരം 122 - 132 സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കും. എൻഡിഎയ്ക്ക് 87 - 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്. 10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പ്രവചിക്കുന്നത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ വിജയിക്കും എന്നാണ് പ്രവചനം. പെരമ്പൂരിൽ വിജയ് ജയിക്കും എന്നാണ് സർവ്വെ ഫലങ്ങൾ.

അതേസമയം ടൈംസ് നൌ സർവ്വെ പ്രകാരം 128 - 147 സീറ്റുകൾ നേടി എൻഡിഎ സഖ്യം അധികാരത്തിൽ വരും. സിഎൻഎന്നിന്‍റെ സർവ്വെ പ്രകാരം 114 - 124 സീറ്റുകൾ നേടി എൻഡിഎ അധികാരത്തിൽ വരും. ഏപ്രിൽ 23 ന് 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം കടക്കാൻ 118 സീറ്റുകളിൽ ജയിക്കണം.