ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ സംസ്ഥാനത്ത് ഉടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കാൻ ലക്ഷ്യമിടുന്ന ബില്ലാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം.

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കാൻ തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്ത് ഉടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കാൻ ലക്ഷ്യമിടുന്ന ബില്ലാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം. ഈ വര്‍ഷം ആദ്യം സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാന ബജറ്റിന്റെ ലോഗോയായി ഔദ്യോഗിക ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് ചിഹ്നം ഉപയോഗിച്ചിരുന്നു. എംകെ സ്റ്റാലില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇതില്‍ മാറ്റം വരുത്തിയത്.

ദേശീയ ചിഹ്നത്തെ നിരാകരിക്കുകയല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു ഡിഎംകെ വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും, പക്ഷേ ഹിന്ദി അടിച്ചേൽപ്പിക്കലിന് തങ്ങൾ എതിരാണെന്നും മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പ്രതികരിച്ചു. അതേസമയം വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു.