ഒഡീഷയിലെ ബാലാസോറിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കേറ്റ് അധ്യാപകൻ മരിച്ചു. കൊടിമരമായി ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്നതിനിടെ ഹൈ-ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒഡീഷയിലെ ബാലാസോർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് അപകടം നടന്നത്. സ്കൂളിലെ കായിക അധ്യാപകനായ പ്രിയവ്രത ബെഹറയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നതിനുള്ള തറയിൽ കൊടിമരമായി ഇരുമ്പ് പൈപ്പ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയവ്രത ബെഹറക്ക് ഷോക്കേറ്റത്. സ്കൂളിന് മുകളിലൂടെ കടന്നുപോകുന്ന ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനിൽ ഇരുമ്പ് പൈപ്പ് അബദ്ധത്തിൽ തട്ടിയാണ് ഷോക്കേറ്റതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അധ്യാപകനെ സഹായിക്കാൻ തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപകൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


