വിദ്വേഷ പരാമർശത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത സാമ്പിഗെഹള്ളി പൊലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു: ക്ലബ്ഹൗസ് ചർച്ചയിൽ ഇന്ത്യയ്‌ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് നഗരത്തിലെ രണ്ട് സോഫ്റ്റ്‌വെയർ എൻജിനീയർമാരെ ബെം​ഗളൂരു ചോദ്യം ചെയ്തു. 30 വയസ്സുള്ള ടെക്കികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സിവി രാമൻനഗർ, ബയപ്പനഹള്ളി എന്നിവിടങ്ങളിലെ താമസക്കാരായ ഇരുവരും മാന്യത ടെക് പാർക്കിലെ വിവിധ സോഫ്റ്റ്‌വെയർ കമ്പനികളിൽ ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. എഫ്ഐആർ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിദ്വേഷ പരാമർശത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത സാമ്പിഗെഹള്ളി പൊലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്വേഷ സംഭാഷണത്തിൽ ഉൾപ്പെട്ട ഏതാനും പേരെ കൂടി ചോദ്യം ചെയ്യുമെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (ഈസ്റ്റ്) എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. എൻജിനീയർമാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് ഹൗസ് ആപ്പിലെ 'നമ്മ നൈറ്റ് ഔട്ട് ഗെയ്‌സ്' എന്ന ഗ്രൂപ്പിന് കീഴിലുള്ള ചർച്ചയിലാണ് സംഭവമെന്ന് എഫ്‌ഐആറിൽ പറയുന്നു. ഓ​ഗസ്റ്റ് 15, 16 തീയതികളിൽ നടന്ന ചർച്ചക്കിടെ ഇന്ത്യ മൂർദാബാ​ദ്, പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇവർ ഉയർത്തിയെന്ന് പൊലീസ് വ്യക്തമാക്കി. 

നടിയുമൊത്തുള്ള അശ്ലീല വിഡിയോ: നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്‍റ്

സംഭാഷണത്തിനിടെ ഇരുവരും രാജ്യത്തിനെതിരായ മുദ്രാവാക്യമുയർത്തി. തുടർന്ന് ഗ്രൂപ്പിൽ തർക്കമുണ്ടാകുകയും ഇവർ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്നും എഫ്ഐആറിൽ പറുന്നു. പങ്കെടുത്തവരിൽ ചിലർ തങ്ങളുടെ ഡിപിയായി ഉപയോ​ഗിച്ചത് പാകിസ്താൻ പതാകയാണെന്നും ആരോപിക്കുന്നു. "പങ്കെടുക്കുന്ന എല്ലാവരുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഞങ്ങൾ ക്ലബ്ഹൗസ് മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിട്ടുണ്ട്. പങ്കെടുത്തവരിൽ ഭൂരിഭാഗവും വ്യാജ ഐഡികളും വ്യാജ പേരും ഉപയോഗിച്ചാണ് ലോഗിൻ ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതൽ പേരെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.