'പിടിച്ചുനിൽക്കാൻ വയ്യ, എത്ര ദിവസം ഇങ്ങനെ പോകും; ടെക്കികൾ അവരുടെ ഇഷ്ട നഗരം വിട്ട് വീടുകളിൽ പോകുന്നു
കാവേരി ജലത്തിന്റെ കുറവും നഗരത്തിലെ കുഴൽക്കിണറുകൾ വറ്റിയതുമാണ് ജലദൗർലഭ്യത്തിന്റെ പ്രധാന കാരണം. വെള്ളം കിട്ടാതായതോടെ നിരവധി കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം അനുവദിച്ചു.
ബെംഗളൂരു: കടുത്ത ജലക്ഷാമം രൂക്ഷമായതോടെ ബെംഗളൂരുവിൽ നിന്ന് ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ വീടുകളിലേക്ക് മടങ്ങുന്നു. ജലദൗർലഭ്യം നഗരത്തെ ജീവിക്കാൻ സാധിക്കാത്ത ഇടമാക്കിയെന്നാണ് ഐടി പ്രൊഫഷണൽസ് പറയുന്നത്. വൻതുക വാടക നൽകി നഗരത്തിൽ താമസിക്കുന്നവർക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കാവേരി ജലത്തിന്റെ കുറവും നഗരത്തിലെ കുഴൽക്കിണറുകൾ വറ്റിയതുമാണ് ജലദൗർലഭ്യത്തിന്റെ പ്രധാന കാരണം. വെള്ളം കിട്ടാതായതോടെ നിരവധി കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം അനുവദിച്ചു. നഗരത്തിലെ 6,900 മുതൽ 13,500 വരെയുള്ള കുഴൽക്കിണറുകൾ വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇത്തരമൊരു അവസ്ഥ ബെംഗളരു നഗരം സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിലിക്കൺ വാലിയിലെ ഐടി കമ്പനികൾക്ക് വർക്ക് ഫ്രം ഹോം നിർബന്ധമാക്കണമെന്ന് സോഷ്യൽ മീഡിയ വഴി നിരവധി അഭ്യർഥനകൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയക്ക് ലഭിച്ചിരുന്നു. സ്കൂളുകൾ ഓൺലൈനായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. കൊവിഡ് 19 കാലത്തേത് പോലെ വർക്ക് ഫ്രം വേണമെന്ന് വിവിധ റസിഡൻ്റ് ഗ്രൂപ്പുകളും പറഞ്ഞു. 2023 ൽ കർണാടകയിൽ മഴക്കുറവുണ്ടായി. കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടിനിടെ ഇത്രയും കടുത്ത വരൾച്ചയ്ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അടുത്ത രണ്ട് മാസങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും ശിവകുമാർ തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വെള്ളം വിതരണം ചെയ്യാൻ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും നഗരത്തിലെ ജലമാഫിയയെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.