Asianet News MalayalamAsianet News Malayalam

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവം; ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ച് പൊലീസ്

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. 

Telangana veterinarian murder Police report reveals how events unfolded on night
Author
Telangana, First Published Dec 1, 2019, 6:00 PM IST

ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ട്രക്ക് ഡ്രൈവറും സഹായികളും ചേർന്ന് ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. യുവതി കൊന്ന് മൃതദേഹം കത്തിക്കുന്നതിന് മുമ്പ് ലോറി ഡ്രൈവർമാരും സഹായികളും ചേർന്ന് അതിക്രൂരമായി യുവതിയെ ബലാത്സം​ഗത്തിനിരയാക്കിയിരുന്നതായി പൊലീസ് പറ‍ഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം തെലങ്കാനയിലെ ഷംസാബാദിൽ അരങ്ങേറിയത്.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

പ്രതികളെക്കുറിച്ച്

മുഹമ്മദ് അരീഫ് (25) (മഞ്ഞ ടീഷർട്ട് ധരിച്ചയാൾ), ജൊല്ലു ശിവ (വെള്ള ഷർട്ട്), ജൊല്ലു നവീൻ (നീല ഷർട്ട്), ചിന്തകുന്ത ചെന്നകേശവാലു (ഓറഞ്ച് ഷർട്ട്) എന്നിവരാണ് കേസിലെ പ്രതികൾ. മുഹമ്മദ് അരീഫ അണ് കേസിലെ മുഖ്യപ്രതി. 2012 മുതൽ 2105 വരെ സൈബറാബാദിലെ കുക്കത്പള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്നു ഇയാൾ. 2017 മുതലാണ് ഇയാൾ ലോറി ഡ്രൈവറായി ജോലിചെയ്യാൻ ആരംഭിച്ചത്.

നവംബർ 27-ാം തീയ്യതി രാത്രി സംഭവിച്ചത്

വൈകീട്ട് 5.30 മണി: ബുധനാഴ്ച വൈകിട്ട് മുഖ്യ പ്രതിയായ മുഹമ്മദ് അരീഫ് മദ്യം കുപ്പിയുമായെത്തി. ടോൾ പ്ലാസയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിലിരുന്ന് പ്രതികൾ മദ്യപിച്ചു.

6 മണി: തങ്ങളുടെ ലോറിക്ക് സമീപത്തായി യുവതി സ്കൂട്ടർ നിർത്തിയിടുന്നതി പ്രതികൾ ശ്രദ്ധിച്ചു. തുടർന്ന് യുവതി ക്ലിനിക്കിലേക്ക് പോയി. ഈ സമയം യുവതിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ പദ്ധതിയിട്ടു. പ്രതി നവീനാണ് യുവതിയുടെ സ്കൂട്ടറിന്റെ ടയർ പഞ്ചറാക്കിയത്.

9 മണി: അരീഫും മറ്റ് പ്രതികളും ചേർന്ന് അവരുടെ ലോറി യുവതിയുടെ സ്കൂട്ടറിരിക്കുന്ന തൊണ്ടപ്പിള്ളി ജംങ്ഷനിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ മാറ്റിയിട്ടു.

9.18: ക്ലിനിക്കിൽ നിന്ന് സ്കൂട്ടറിന് സമീപത്തേക്ക് എത്തിയ യുവതി ടയറിൽ ഒന്ന് പഞ്ചറായിരിക്കുന്നതായി ശ്രദ്ധിച്ചു.

9.30: സ്കൂട്ടർ നന്നാക്കി തരാമെന്ന് പറഞ്ഞ് ശിവ യുവതിയെ സമീപിച്ചു. തുടർന്ന് സ്കൂട്ടറുമായി പോയ ശിവ കുറച്ച് സമയത്തിന് ശേഷം തിരിച്ചുവന്ന് പഞ്ചർ ഒട്ടിക്കുന്ന കടകളെല്ലാം അടച്ചതായി യുവതിയോട് നുണ പറഞ്ഞു. ഇതിനിടെ പ്രതികൾ ചേർന്ന് ട്രക്കിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ തള്ളിയിട്ടു. പ്രതി നവീൻ യുവതിയുടെ ഫോൺ ഓഫ് ചെയ്തു. തുടർന്ന് ഇയാൾ യുവതിയെ ബലംപ്രയോഗിച്ച് മദ്യം കിടിപ്പിച്ചു. ഇതിനു ശേഷം പ്രതികൾ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി നിലവിളിക്കാൻ തുടങ്ങി. തുടർന്ന് യുവതിയെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. വായും മൂക്കും പൊത്തി അരീഫാണ് യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഈ സമയം നവീൻ യുവതിയുടെ ഫോണും വാച്ചും പവർബാങ്കും കൈക്കലാക്കി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രതികൾ യുവതിയുടെ മൃതദേഹം ട്രക്കിൽ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതിയുടെ സ്കൂട്ടറിൽ പോയാണ് ശിവയും നവീനും അടുത്തുള്ള പമ്പിൽ നിന്നും പെട്രോൾ വാങ്ങിയത്. ഇതിന് ശേഷം ചന്തൻപള്ളിയിലെ കലുങ്കിന് താഴെവെച്ച് പ്രതികൾ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

നവംബർ 28 പുലർച്ചെ

പുലർച്ചെ 4 മണി: വ്യാഴാഴ്ച പുലർച്ചെ നാല് പ്രതികളും അരാംഗഢിൽ എത്തി. ശിവ, നവീൻ, ചിന്തകുന്ത ചെന്നകേശവാലു എന്നിവർ അവരവരുടെ വീടുകളിലേക്ക് മടങ്ങി. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ദൃശ്യമാധ്യമങ്ങളിൽ വാർത്ത വരാൻ ആരംഭിച്ചതോടെ പ്രതികളിൽ ഒരാൾ തങ്ങളുടെ കടയിലെത്തി പെട്രോൾ വാങ്ങിയതായി പമ്പ് ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. മൂന്ന് മണിക്ക് ശിവയാണ് പമ്പിലെത്തി പെട്രോൾ‌ വാങ്ങിയതെന്ന് പമ്പിലെ സിസിവിടി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി.

പുലർച്ചെ മൂന്ന് മണിക്കാണ് യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതി ലഭിക്കുന്നത്. പുലർച്ചെ അ‍ഞ്ച് മണിവരെ ഷംസാബാദ് ടോൾ പ്ലാസയ്ക്ക് സമീപവും പഞ്ചർകടകളിലുമടക്കം പൊലീസ് പരിശോധ നടത്തിയിരുന്നു. രാവിലെ ഏഴുമണിക്കാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
 
  


 

Follow Us:
Download App:
  • android
  • ios