പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.

ദില്ലി : നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം ദില്ലി ഹൈക്കോടതിയിൽ. ഹർജി അടിയന്തരമായി ഇന്ന് പരിഗണിക്കും. പുനഃപരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ അടിയന്തരവാദം ഇല്ല. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ഈ നടപടി ഏകപക്ഷിയമാണെന്നും കമ്പനിയെ കേൾക്കാതെയാണ നിരോധനം എന്നാണ് ഹർജിയിൽ വാദിക്കുന്നത്. ജൂൺ 22 വരെയാണ് നിരോധനം. നിരോധനത്തെ പരിഹസിച്ച് കമ്പനി സ്ഥാപകൻ പവൽ ഡുറോവ് രംഗത്ത് എത്തിയിരുന്നു. അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ഡുറോവ് പ്രതികരിച്ചു.

നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കി. ഇതിനിടെ പുനപരീക്ഷയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുകയാണ് എൻടിഎ. വിവിധസംസ്ഥാനങ്ങളിലേക്ക് വ്യോമസേന വിമാനത്തിൽ ചോദ്യപേപ്പറുകൾ എത്തിക്കുന്നത് പുരോഗമിക്കുകയാണ്. ഇതിനിടെ വിദ്യാർത്ഥികൾക്ക് ഉപദേശവുമായി എൻ ടി എ ഡിജി രംഗത്ത് എത്തി. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും അത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കാനുമാണ് ഉപദേശം.

ഇതിനിടെ പരീക്ഷ സമ്മർദ്ദത്തെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാൻ ശിക്കാർ സ്വദേശി 22 വയസുകാരൻ ഉമേഷ് ഡെറാഡൂൺ സ്വദേശി 23 വയസുള്ള റിയാ കുമാരി എന്നിവരാണ് ആത്മഹത്യ ചെയ്തതത്. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതായി റിയയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. പുനപരീക്ഷ റദ്ദാക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജി ജൂലായിലേക്ക് മാറ്റി. ഇതോടെ ഹർജിയിലെ ആവശ്യം അപ്രസക്തമായി.