കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവിൽ പുലർച്ചെ 2 മണിയോടെ തീപ്പിടിത്തമുണ്ടാവുകയായിരുന്നു. തീപടരുമ്പോൾ 1 മുതൽ 3 മാസംവരെ മാത്രം പ്രായമുള്ള 17 കു‍ഞ്ഞുങ്ങൾ  ഐസിയുവിൽ ഉണ്ടായിരുന്നു.

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ സർക്കാർ ആശുപത്രിയിൽ പത്ത് പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചില്ല. ജനുവരി 9നാണ് ദുരന്തം നടന്നത്. ഇതുവരെ ആർക്കെതിരെയും നടപടി എടുത്തിട്ടില്ല. എഫ്ഐആർ പോലും തയ്യാറാക്കാതെ പൊലീസ് ദുരന്തം അന്വേഷിക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവിൽ പുലർച്ചെ രണ്ട് മണിയോടെ തീപ്പിടിത്തമുണ്ടാവുകയായിരുന്നു. തീപടരുമ്പോൾ ഒന്ന് മുതൽ മൂന്ന് മാസംവരെ മാത്രം പ്രായമുള്ള 17 കു‍ഞ്ഞുങ്ങൾ ഐസിയുവിൽ ഉണ്ടായിരുന്നു. 10 കുഞ്ഞുങ്ങൾ ദുരന്തത്തിൽ മരിച്ചു. അവശേഷിച്ച 7 കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിച്ചിരുന്നു. ചിലർക്ക് പൊള്ളലേറ്റിറ്റുണ്ട്. ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് തീയണച്ചത്. തൊട്ടടുത്ത് തന്നെയാണ് പ്രസവ വാർഡും ഡയാലിസിസ് വാർഡും. പുക നിറഞ്ഞതോടെ ഇവിടെ നിന്നും രോഗികളെ മറ്റൊരു വാർഡിലേക്ക് ഉടൻ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഐസിയുവിൽ ഓക്സിജൻ വിതരണവും നിർത്താതെ ഉണ്ടായിരുന്നു. 

സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുമായും ജില്ലാ കളക്ടറുമായും സംസാരിച്ച ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾക്ക് 5 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം നിരവധി പേർ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. നേരത്തെയും ചികിത്സാ പിഴവ് നടന്ന ആശുപത്രിയാണിതെന്ന് സ്ഥലവാസികൾ ആരോപിക്കുന്നുണ്ട്.