സോപോറിലെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. അതിർത്തിയിലെ പാക് വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ചെയ്തു.
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍റെ തുടർച്ചയായ വെടിവയ്പും ഭീകരാക്രമണവും. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.
സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ വീണ്ടും ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പൊലീസുകാരിൽ ഒരാൾ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
സോപോറിലെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. തുടർന്ന് സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി ഭീകരർക്കെതിരെ തിരിച്ചടിച്ചു. സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് മൂന്നു തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായാണ് സൂചന. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം സിആർപിഎഫ് ജവാൻമാർക്ക് നേരെ നേരിട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്.
