മറ്റൊരു ജവാന് പരിക്കേറ്റു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടങ്ങി. 

ദില്ലി: ശ്രീനഗറിലെ (Sri Nagar) ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് (CRPF) സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടങ്ങി. 

ഇതിനിടെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ബീഹാർ സ്വദേശികൾക്ക് പരിക്കേറ്റു. ഇരുപത്തിനാല് മണിക്കൂറിനിടെ അതിഥി തൊഴിലാളികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

Read Also: രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് നൽകാതെ പാക് സുപ്രീംകോടതി: മൗനം പാലിച്ച് സൈന്യവും

പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവിന് തയാറാകാതെ സുപ്രീംകോടതി. പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹർജിയിൽ നാളെയും വാദം തുടരും. രാഷ്ട്രീയ തർക്കത്തിൽ ഇടപെടില്ലെന്ന് സൈന്യവും വ്യക്തമാക്കി.

പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെനന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്. പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഇമ്രാൻ ഖാനെതിരെ ദേശീയ അസംബ്ലിയിൽ അവിശ്വാസം പ്രമേയം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല. അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടനാ വളച്ചൊടിച്ചു. മൂന്ന്, അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല. 

മൂന്നു വാദങ്ങളെയും ഇമ്രാൻ ഖാന്റെ അഭിഭാഷകർ ഭരണഘടന ഉദ്ധരിച്ചു തന്നെ എതിർത്തു. പാർലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും കോടതി അംഗീകരിച്ചില്ല. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട് ഭരണഘടനാപരമായി വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12-ന് സുപ്രീം കോടതിയിൽ വാദം തുടരും.

അതേസമയം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ സൈന്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് സൈനിക വക്താവ് ബാബർ ഇഫ്തികാർ പ്രതികരിച്ചു.
അധികാരത്തിൽ ഇടപെടില്ലെന്ന് പുറമേയ്ക്ക് പറയുമ്പോഴും രാജ്യത്തെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പാക് സൈന്യം എന്നാണ് റിപ്പോർട്ടുകൾ. പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ തുടരുകയാണ്. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം ഇന്ന് പ്രധാന പാക് പത്രങ്ങൾ എല്ലാം ഉന്നയിച്ചു. ഏകാധിപതിയുടെ ഭാവത്തിലേക്ക് മാറിയ ഇമ്രാൻ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ പറഞ്ഞു. പാക് ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതീകാത്മക അവിശ്വാസം പാസാക്കി. തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ പലയിടത്തും ഇമ്രാൻ ഖാന് അനുകൂലമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.