കോച്ചിങ് സിറ്റിയായ കോട്ടയിലെ ജില്ലാ ഭരണകൂടത്തിൻ്റേതാണ് നടപടി.
ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ വിചിത്ര നടപടി. ഹോസ്റ്റലുകളിലെ തൂങ്ങിമരണം ഒഴിവാക്കാൻ സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിച്ചിരിക്കുകയാണ് അധികൃതർ. എൻട്രൻസ് പരിശീലത്തിനായി ഒട്ടേറെ പരിശീലനകേന്ദ്രങ്ങളുളള കോട്ടയിലാണ് ഈ നടപടി. അതേസമയം വിഷയത്തിൽ പരിശീലന കേന്ദ്രങ്ങളുടെ മേധാവികളുമായി ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു.
വർധിച്ചു വരുന്ന വിദ്യാർഥി ആത്മഹത്യകൾ ചെറുക്കാനായി സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കുകയാണ് കോട്ട ഭരണകൂടം. പരിശീലന കേന്ദ്രങ്ങൾ ഏറെയുളള കോട്ടയിൽ ഈ വർഷം മാത്രം ജീവനൊടുക്കിയത് 20 വിദ്യാർഥികളാണ്. കൂടുതൽ പേരും ഫാനിൽ തൂങ്ങിമരിക്കുന്നതിനാൽ ഹോസ്റ്റലുകളിലും പിജി കേന്ദ്രങ്ങളിലും സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാനാണ് ജില്ലാ കളക്ടർ പ്രകാശ് ബങ്കറിൻ്റെ നിർദ്ദേശം.
വിദ്യാർഥികൾക്ക് പഠിക്കുന്നതിനും താമസിക്കുന്നതിനും മാനസിക പിന്തുണ ഉറപ്പാക്കണമെന്നും നിരീക്ഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.മത്സരപരീക്ഷകളുടെ പഠനഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദത്താലാണ് വിദ്യാർഥികൾ ജീവനൊടുക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും നീറ്റ്, എൻജിനീയറിങ് പരിശീലനത്തിനായി കോട്ടയിലെത്തുന്നത്
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, എൻഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിൽ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ലോകസഭയെ അറിയിച്ചിരുന്നു. ബെന്നി ബെഹനാൻ,ടിഎൻ പ്രതാപൻ, ഡീൻ കുരിയാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങിയവവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഐടികളിൽ നടന്ന 33 ആത്മഹത്യകളിൽ 17 വിദ്യാർത്ഥികളും ജനറൽ കാറ്റഗറിയിലുള്ളവരും ഒൻപത് പേർ ഒബിസി വിഭാഗങ്ങളിൽ ഉള്ളവരും ആര് പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഒരു വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഐഐടികളിൽ സ്വയം ജീവനൊടുക്കിയവരിൽ പതിനാല് പേർ ഹിന്ദുമതത്തിൽ നിന്നുള്ളവരും രണ്ടാളുകൾ ക്രിസ്തുമതത്തിൽ നിന്നുള്ളവരും ഒരാൾ ഇസ്‌ലാം മതത്തിൽ നിന്നുള്ളവരുമാണ്. അതേസമയം, ആകെ പതിനേഴ് കേസുകളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മതമേതാണെന്ന് രേഖകളിൽ ഇല്ലെന്ന് കേന്ദ്രം പറയുന്നു.
എൻഐടികളിൽ ആത്മഹത്യ ചെയ്ത 24 പേരും ഹിന്ദു മത വിശ്വാസികളാണ്. 10പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും എട്ടുപേർ ഒബിസി വിഭാഗക്കാര്യ്മ് നാലുപേർ ദളിതരുമാണ്. ഒരാൾ ഗോത്രവിഭാഗത്തിൽ നിന്നും ഒരാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാരിൽ നിന്നുമാണ്. ഐഐഎമ്മിൽ നടന്ന ആകെ നാല് ആത്മഹത്യകളിലും ഹിന്ദുമതത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ ഒബിസിയും.
ഉന്നത കലാലയങ്ങളിലെ ആകെ ആത്മഹത്യകളിൽ അറുപത്തിയൊന്നിൽ അൻപത് ആത്മഹത്യകളും ആൺകുട്ടികളാണ് ചെയ്തത്. മാനസിക പ്രശ്നങ്ങൾ, പഠനം സംബന്ധിച്ച സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറക്കുന്നതിന് കലാ-കായിക ഇനങ്ങളിൽ പ്രോത്സാഹനം നൽകിവരുന്നുണ്ട്. യോഗ അടക്കമുള്ള ആരോഗ്യ വ്യായാമ ശീലങ്ങളും വിവിധ മാനസികാരോഗ്യ ശില്പശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന് എഐസിടിഇയും യുജിസിയും നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളിലുണ്ട്. കോവിഡിന് ശേഷം ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ പ്രത്യേകം പരിഗണിച്ച് മനോദർപ്പൺ എന്നൊരു പദ്ധതിയും നടപ്പിലാക്കി വരുന്നതായി കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
400 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് മികച്ച പലിശ; എസ്ബിഐയുടെ ഈ സ്കീമിൽ അംഗമാകാനുള്ള അവസാന തിയ്യതി ഇതാണ്
