ഉന്നാവ് സംഭവം: 23കാരിയുടെ നില അതീവ ഗുരുതരം, രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമെന്നും റിപ്പോര്‍ട്ട്
ദില്ലി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യുവതി രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെടുകയും പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത 23കാരിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യുവതി രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനക്കു ശേഷമാണ് ഡോ സുനില്‍ ഗുപ്ത ഇക്കാര്യങ്ങളറിയിച്ചത്. യുവതി ഇപ്പോള്‍ വെന്‍റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം തീകൊളുത്തിയത്. ബലാത്സംഗ കേസിന്‍റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തിൽ അധികം പൊള്ളൽ യുവതിക്ക് ഏറ്റിരുന്നു.
മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഉന്നാവ് എസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. യുവതിയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു