Asianet News MalayalamAsianet News Malayalam

അവസാന മണിക്കൂറിലും കനയ്യയോട് മൃദു സമീപനം തുടർന്ന് സിപിഐ, ഇപ്പോൾ പുറത്താക്കൽ പ്രഖ്യാപിക്കുന്നില്ലെന്ന് നേതൃത്വം

ഇപ്പോൾ പുറത്താക്കൽ പ്രഖ്യാപിക്കുന്നില്ല. കനയ്യയോട് പാർട്ടി നന്നായാണ് പെരുമാറിയതെന്നും സിപിഐ ദേശീയ നേതൃത്വം പറയുന്നു. കനയ്യ കുമാർ പാർട്ടി വിട്ട് പോകാനുള്ള സാഹചര്യം ഒഴിവാക്കത്തതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ട്.

the cpi continues a soft apporoach to kanhaiya kumar
Author
Delhi, First Published Sep 28, 2021, 9:41 AM IST

ദില്ലി:  സിപിഐ (CPI) കേന്ദ്ര നിർവാഹക സമിതിയംഗം കനയ്യ കുമാർ  (Kanhaiya Kumar) പാർട്ടി വിട്ടാൽ അപ്പോൾ പ്രതികരണമെന്ന് സിപിഐ(Cpi). ഇപ്പോൾ പുറത്താക്കൽ പ്രഖ്യാപിക്കുന്നില്ല. കനയ്യയോട് പാർട്ടി നന്നായാണ് പെരുമാറിയതെന്നും സിപിഐ ദേശീയ നേതൃത്വം പറയുന്നു. കനയ്യ കുമാർ പാർട്ടി വിട്ട് പോകാനുള്ള സാഹചര്യം ഒഴിവാക്കത്തതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ട്.

കനയ്യ കുമാർ (Kanhaiya Kumar) ഇന്നാണ് കോൺഗ്രസിൽ (Congress) ചേരുന്നത്. കനയ്യയുടെ കോൺഗ്രസ് പ്രവേശനം  മൂന്ന് മണിക്ക് എഐസിസി (AICC) ആസ്ഥാനത്ത് നടക്കും. ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ  ജിഗ്നേഷ് മേവാനിയും  (Jignesh Mevani) കനയ്യക്കൊപ്പമുണ്ടാകും. എന്നാൽ മേവാനിയുടെ ഔദ്യോഗിക കോണ്‍ഗ്രസ് പ്രവേശനം പിന്നീടായിരിക്കും. ഉച്ചയ്ക്ക് മൂന്നരക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ എന്തുകൊണ്ട് സി പി ഐ വിട്ടുവെന്ന് കനയ്യ വ്യക്തമാക്കും. രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

ജെഎൻയുവിലെ വിപ്ലവാകാരിയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കി. എന്നാല്‍ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്. 

തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന കനയ്യയുടെ വാശി പാർട്ടി പ്രവർത്തകന് യോജിക്കാത്ത നിലയിലുള്ളതായാണ് സിപിഐ കണ്ടത്. സിപിഐ വിടാനുള്ള കനയ്യയുടെ തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ ബിഹാർ ഘടകവുമായുള്ള തർക്കത്തെ തുടർന്ന്  തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കണം, തെരഞ്ഞെടുപ്പ് 
സമിതി ചെയർമാനാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കനയ്യ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചത്. ഇവ അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. വരുന്ന രണ്ടാം തീയതി ചേരുന്ന ദേശീയ കൗൺസിൽ വിഷയം ചർച്ച ചെയ്യാമെന്നറിയിച്ചെങ്കിലും കനയ്യ,
പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്നു,

.തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ നേതൃ ദാരിദ്യത്തില്‍ വലയുന്ന കോണ്‍ഗ്രസിന് കിട്ടിയ നല്ല പിടിവള്ളിയാണ് കനയ്യ. ദളിത് നേതാവ്ജിഗ്നേഷ് മേവാനി എംഎല്‍എ കൂടി എത്തിയാല്‍ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.  ജെഎന്‍യു സമരത്തിലൂടെ ഉയര്‍ന്ന് വന്ന വിപ്ലവ തീപന്തമാണ് കനയ്യ. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിനെ കനയ്യ ഉയര്‍ത്തിയ  ആസാദി മുദ്രാവാക്യം ചെറുതായൊന്നുമല്ല അലോസരപ്പെടുത്തിയത്. 

പിന്നീട് രാജ്യതലസ്ഥാനം കണ്ട പൗരത്വ പ്രതിഷേധത്തിലടക്കം അലയടിച്ചതും ആസാദി ഗാനമായിരുന്നു. ഷഹീന്‍ബാഗിലടക്കം നീതിനിഷേധിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കനയ്യ കുമാര്‍ എത്തി. ഈ ഊര്‍ജ്ജം ഇടത് പക്ഷ പ്രസ്ഥാനത്തിന് ഉത്തരേന്ത്യയില്‍ ആഴത്തില്‍ വേരോട്ടത്തിന് സഹായിക്കുമെന്നായിരുന്നു പാര്‍ട്ടി ദേശീയ നിര്‍വ്വഹക സമിതിയില്‍ അംഗത്വം നല്‍കുമ്പോള്‍ സിപിഐ കരുതിയത്.  എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ കലഹത്തിനൊടുവില്‍ കനയ്യ സിപിഐ വിടാന്‍ തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് സിപിഐക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്‍റെ ഹാര്‍ദ്ദിക് പട്ടേല്‍ മധ്യസ്ഥനായി ചര്‍ച്ച നടത്തി. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടന്നു. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. പ്രചരണം ശക്തമാകുമ്പോവഴും പുകഞ്ഞ കൊള്ളി പുറത്തേക്കെന്ന നിലപാട് സിപിഐ കനയ്യയോട് സ്വീകരിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios