ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷം മോസ്കോയിലുള്ള പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിനെ കാണാൻ ചൈനീസ് പ്രതിരോധമന്ത്രി വെയി ഫെങ്ഹ് താല്‍പ്പര്യം പ്രകടിപ്പിച്ചിച്ചത്.
മോസ്കോ: അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ അഭ്യർത്ഥനപ്രകാരമായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച രണ്ട് മണിക്കൂറും 20 മിനിറ്റും നീണ്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷം മോസ്കോയിലുള്ള പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിനെ കാണാൻ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഹ് താല്‍പ്പര്യം പ്രകടിപ്പിച്ചിച്ചത്. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അതിര്‍ത്തിയിലെ അവസ്ഥ മോശമായ സാഹചര്യത്തില്‍ കിഴക്കൻ ലഡാക്കിൽ പാങ്ക്ഗോംഗ് തടാകത്തിൻറെ തെക്കൻ തീരത്ത് നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തെ മേഖലകളിൽ ഇന്ത്യ സേന സാന്നിധ്യം കൂട്ടിയിട്ടുണ്ട്. റെസൻ ലൈ, റെക്വിൻ ലാ, സ്പാംഗുർ ചുരം എന്നിവിടങ്ങളിൽ 15000 അടി ഉയരത്തിൽ ഹൊവിറ്റ്സ്ർ തോക്കുകളും മിസൈലുകളും എത്തിച്ചാണ് ഇന്ത്യയുടെ നീക്കം. ചുഷുൽ മേഖലയ്ക്കടുത്ത് ചൈനയും കുടുതൽ സേനയെ എത്തിച്ചിരുന്നു.