സർവകലാശാല വിഷയത്തിലെ പോര് വിദ്യാർത്ഥികളുടെ ഭാവിയെ ആണ് ബാധിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നൽകി.
ദില്ലി: പശ്ചിമ ബംഗാളിലെ സർക്കാർ ഗവർണർ പോര് നിർഭാഗ്യകരമെന്ന് സുപ്രീംകോടതി. സർക്കാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ ഗവർണർക്ക് സമയ പരിധിയില്ല എന്നതുകൊണ്ട് ബില്ലുകൾ അനന്തമായി നീട്ടുകയെന്നല്ല അർത്ഥമെന്നും സുപ്രീം കോടതി പറഞ്ഞു. പശ്ചിമബംഗാളിലെ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാനനീരീക്ഷണം.
സർക്കാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ ഗവർണർക്ക് ഭരണഘടന സമയപരിധി പറയുന്നില്ല. അതിനാൽ ബില്ലുുകൾ അനന്തമായി നീട്ടാൻ പാടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഗവർണറും സർക്കാരും സഹകരിച്ച് പോകണമെന്നും മുഖ്യമന്ത്രിയും ഗവർണറും ഒന്നിച്ചിരുന്ന് ചർച്ച നടത്തണമെന്നും അഭിപ്രായപ്പെട്ടു. സർവകലാശാല വിഷയത്തിലെ പോര് വിദ്യാർത്ഥികളുടെ ഭാവിയെ ആണ് ബാധിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. ബില്ലുകൾ ഒപ്പിട്ടാത്തത് ചൂണ്ടിക്കാട്ടി കേരള സർക്കാർ സംസ്ഥാന ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയുള്ള നീരീക്ഷണം സംസ്ഥാനസർക്കാരിനും നിർണ്ണായകമാണ്.
Also Read: 'കോടതി പരിസരം വേണ്ട, മാളിൽ വെച്ച് കാണാം'; പിതാവിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
അതേ സമയം, സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ വൈസ് ചാന്‍സിലര്‍ നിയമനം നടത്തിയതില്‍ വിശദീകരണവുമായി ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ് രംഗത്തെത്തിയിരുന്നു. അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ ആനന്ദബോസിന്‍റെ വിശദീകരണം. ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത കിട്ടാതെ സര്‍ക്കാര്‍ ബില്ലുകളില്‍ ഒപ്പ് വയ്ക്കില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കിയിരുന്നു. ആനന്ദബോസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.
പശ്ചിമബംഗാളിലെ എട്ട് സര്‍വകാലശാലകളില്‍ ഇടക്കാല വൈസ് ചാന്‍സിലര്‍മാരെ ആനന്ദ ബോസ് നിയമിച്ചതാണ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടെ അവഗണിച്ച് ഗവര്‍ണ്ണര്‍ നിയമനം നടത്തുകയായിരുന്നു. ആനന്ദബോസിന്‍റെ ന്യായീകരണം ഇങ്ങനെ. സര്‍ക്കാര്‍ തന്ന പട്ടികയിലുള്ളവരെ കുറിച്ച് സ്വന്തം നിലക്ക് അന്വേഷിച്ചു. അവരില്‍ ചിലര്‍ അഴിമതിയുടെ പശ്ചാത്തലമുള്ളവരാണ്. സ്വന്തം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി നേരിടുന്നവരാണ് ചിലര്‍. അധ്യാപക ജോലിയുടെ മറവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് മറ്റൊരു കൂട്ടര്‍. അതുകൊണ്ട് മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെ കണ്ടെത്തി താന്‍ തന്നെ നിയമിക്കുകയായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി നിയമനം ശരിവച്ചെന്നും ആയിരുന്നു ആനന്ദബോസിന്റെ വിശദീകരണം.
സേര്‍ച്ച്, സെലക്ഷന്‍ കമ്മിറ്റികള്‍ നിലവില്‍ വന്ന ശേഷം സ്ഥിരം നിയമനം നടത്തും. അതേ സമയം സര്‍ക്കാര്‍ നല്‍കിയ എട്ട് ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍ മാറ്റി വച്ചിരിക്കുകയാണ്. താന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്നും ശേഷം പരിശോധിക്കാമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ഈ നടപടികളില്‍ പ്രതിഷേധിച്ചാണ് ആനന്ദബോസിനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ ശക്തമാക്കിയത്.
ബംഗാളിലെ സർക്കാർ - ഗവർണർ പോര് നിർഭാഗ്യകരമെന്ന് സുപ്രീം കോടതി
'സി.വി.ആനന്ദബോസിനെ പുറത്താക്കണം'ഗവര്‍ണര്‍ക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
