Asianet News MalayalamAsianet News Malayalam

മോദിയുടെ രണ്ടാമൂഴത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്നത് പ്രമുഖരുൾപ്പടെ 14 പേർ

ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെയും സുഷമ സ്വരാജിന്‍റെയും പിന്മാറ്റമാണ് പ്രധാനം. ആരോഗ്യപരമായ കാരണങ്ങളാല്‍ ആണ് ഇരുവരും പടിയിറങ്ങുന്നത്. 

These Names Leaves Out new modi govt
Author
Delhi, First Published May 30, 2019, 9:58 PM IST

ദില്ലി: മോദിയുടെ രണ്ടാം വരവില്‍ കേന്ദ്രമന്ത്രിസഭയുടെ ചിത്രം പുറത്തുവരുമ്പോള്‍ ആദ്യ എന്‍ഡിഎ മന്ത്രിസഭയില്‍ നിന്ന് സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാര്‍ പടിയിറങ്ങുക കൂടിയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ല. ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും പിന്മാറ്റമാണ് പ്രധാനം.

ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരിന്‍റെ ശക്തനായ മന്ത്രിയായി നയ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു അരുണ്‍ ജയ്റ്റിലി. എന്‍ഡിഎ സര്‍ക്കാരിന്‍റെ വിവാദ നയങ്ങളില്‍ പ്രതിരോധം തീര്‍ത്തും ഈ മുന്‍ ധനമന്ത്രി ആദ്യാവസാനം ഉണ്ടായിരുന്നു.

2014 ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ധനകാര്യവും പ്രതിരോധവും വാര്‍ത്താ വിതരണ മന്ത്രാലയവും അരുണ്‍ ജയ്റ്റ്ലിയുടെ കീഴിലായിരുന്നു. 66 കാരനായ അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ കുറേ മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ട് നില്‍ക്കുകയായിരുന്നു. അവസാന ധനകാര്യ ബജറ്റ് ജയ്റ്റ്റ്ലിക്ക് പകരം അവതരിപ്പിച്ചത് പീയുഷ് ഗോയല്‍ ആയിരുന്നു. 

വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡോടു കൂടിയാണ് സുഷമ സ്വരാജ് പടിയിറങ്ങുന്നത്. ഇന്ന് പ്രധാനമമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കാണികളുടെ ഇടയില്‍ മുന്‍ നിരയില്‍ സുഷമ സ്വരാജ് ഉണ്ടായിരുന്നു. ട്വിറ്ററിലൂടെയും മറ്റുമുള്ള സഹായമഭ്യര്‍ത്ഥനകളില്‍ പെട്ടന്ന് നടപടികളെടുക്കുന്ന സുഷമ സ്വരാജ് മറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് പോലും പ്രിയങ്കരിയാണ്. എന്നാല്‍ ഇത്തവണ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സുഷമ നിലപാടെടുക്കുകയായിരുന്നു. 

എന്തുകൊണ്ടെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും രാജ്യവര്‍ദ്ദന്‍ റാത്തോര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ലെന്ന് വ്യക്തമായി കഴിഞ്ഞു. മന്ത്രിമാര്‍ക്കിടയില്‍ ആയിരുന്നില്ല, ചടങ്ങിനെത്തിയ കാണികള്‍ക്കിടയിലായിരുന്നു ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്യവര്‍ദ്ദന്‍ റാത്തോറിന്‍റെ സീറ്റ്. രാജസ്ഥാനില്‍ നിന്നുള്ള എം പിയായ രാജ്യവര്‍ദ്ദന്‍ ഒരു ഒളിമ്പ്യന്‍ കൂടിയാണ്. ഇത് രണ്ടാം തവണയാണ് അദ്ദേഗം പാര്‍ലമെന്‍റിലെത്തുന്നത്. 

തെരഞ്ഞെടുപ്പിലുടനീളം വിവാദ പ്രസ്താവനകളില്‍ ഇടം നേടിയിരുന്നു മുന്‍ വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിയും മന്ത്രിസഭയിലില്‍ ഇല്ല. മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനേകാ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു. അമിത് ഷാ മന്ത്രിസഭയിലെത്തിയതോടെ ബിജെപി ജേശീയ അധ്യക്ഷ പദവിയിലേക്ക് കേള്‍ക്കുന്നത് ജെ പി നദ്ദയുടെ പേരാണ്. ഇതുകൊണ്ടാകാം നദ്ദയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഉമാ ഭാരതിയും ഈ മന്ത്രിസഭയില്‍ ഇല്ല. ജയന്ത് സിന്‍ഹ,  വ്യാമയാന മന്ത്രിയായിരുന്ന സുരേഷ് പ്രഭു, കൃഷിമന്ത്രിയായിരുന്ന രാധാമോഹന്‍സിംഗ്, ജുവല്‍ ഓറം, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ മഹേഷ് ശർമ്മ, അല്‍ഫോണ്‍സ് കണ്ണന്താനം, തുടങ്ങിയവരും മന്ത്രിസഭയില്‍ ഇല്ല. അതേസമയം കേന്ദ്രമന്ത്രിയായിരുന്ന ചൗധരി വിരേന്ദര്‍ സിംഗ് ഇത്തവണ മത്സരിച്ചിരുന്നില്ല. ശിവസേനയില്‍ നിന്ന് മന്ത്രിയായ ആനന്ദ് ഗീഥെ ഇത്തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇവര്‍ രണ്ട് പേരും സ്വാഭാവികമായും മന്ത്രിസഭയില്‍ ഉണ്ടാകില്ല. 

25 കാബിനറ്റ് മന്ത്രിമാരും 33 സഹമന്ത്രിമാരും ഉള്‍പ്പെടെ 58 മന്ത്രിമാരാണ് മോദിയുടെ രണ്ടാമൂഴത്തിലെ ടീം. സഹമന്ത്രിമാരില്‍ 9 പേര്‍ക്ക് സ്വതന്ത്ര ചുമതയുണ്ട്. നേരത്തേ കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി മന്ത്രിസഭയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഊഴം വി മുരളീധരന്‍റേതാണ്. 
 

Follow Us:
Download App:
  • android
  • ios