യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മിന്നലേറ്റത്. 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു.
കൊൽക്കത്ത: അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു. കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിന് മിന്നലേറ്റത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ ശക്തമായ ഇടിമിന്നലേറ്റത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളില്ല. കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്കിടെയാണ് ഈ അപകടമുണ്ടായത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യഅധികൃതർ അറിയിച്ചതനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിൽ കനത്ത ഇടിമിന്നലും മഴയും തുടരുന്ന സാഹചര്യത്തിൽ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
രാവിലെ ഏകദേശം 9:25 ഓടെ വിമാനം വിമാനത്താവളത്തിലെ 56എൽ എന്ന ഏയറോബ്രിഡ്ജിന് സമീപം യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മിന്നലേറ്റത്. 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു. മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ പവർ സിസ്റ്റത്തിൽ തകരാർ സംഭവിക്കുകയും പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. വിമാനം കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജീകരിക്കുകയും ഉച്ചയ്ക്ക് 12:50 ഓടെ ഈ ബദൽ വിമാനത്തിൽ യാത്രക്കാരെ അഗർത്തലയിലേക്ക് എത്തിക്കുകയും ചെയ്തു.
വിമാനത്തിനുള്ളിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, മിന്നൽ ഏൽക്കുന്ന സമയത്ത് വിമാനത്തിന് പുറത്ത് റൺവേയിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് ചെറിയ രീതിയിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ വൈദ്യപരിശോധനകൾക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ പൂർണ്ണ ആരോഗ്യവാൻമാരാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ മുതൽ കൊൽക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴ നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും കനത്ത ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും കൊൽക്കത്തയിലും ദക്ഷിണ ബംഗാളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


