എട്ടാം ക്ലാസ് പാസായ ശേഷം ഹ്രുവൈകോനിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ ആഭിയാന്‍ ഹൈസ്‍കൂളില്‍ പ്രവേശനം തേടി. ആദ്യം അമ്പരന്നെങ്കിലും സ്കൂള്‍ അധികൃതര്‍ പിന്നീട് അദ്ദേഹത്തിന് ഒന്‍പതാം ക്ലാസില്‍ അഡ്മിഷന്‍ നല്‍കി. പുസ്‍തകവും യൂണിഫോമും ലഭിച്ചു.
ഐസ്വാള്‍: പഠിക്കാനും അറിവ് നേടാനും പ്രായം ഒരു തടസമേയല്ലെന്ന് പറയാറുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കി കാണിക്കാന്‍ കഴിയുന്നവവര്‍ വളരെ ചുരുക്കമാണ്. അക്കൂട്ടില്‍ ഒരാളാണ് മിസോറാം - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ലല്‍റിങ്തര 78 വയസുകാരന്‍. ഈ പ്രായത്തില്‍ സ്കൂള്‍ യൂണിഫോം ധരിച്ച് ദിവസവും മൂന്ന് കിലോമീറ്റര്‍ നടന്നാണ് അദ്ദേഹം സ്കൂളിലെത്തുന്നത്.
1945ല്‍ ജനിച്ച ഷംഫായി ജില്ലയില്‍ ജനിച്ച അദ്ദേഹത്തിന് വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായി. പിന്നീട് ജീവിതം തള്ളിനീക്കാന്‍ അമ്മയോടൊപ്പം ജോലിക്ക് പോകേണ്ടിവന്നു. പഠനം തികച്ചും അപ്രാപ്യമായിരുന്നു അക്കാലത്ത്. എന്നിരുന്നാലും അവസരം കിട്ടുമ്പോഴൊക്കെ സ്കൂള്‍ പഠനം തുടരാന്‍ ആഗ്രഹിച്ചു. ആദ്യം രണ്ടാം ക്ലാസ് വരെയാണ് പഠിച്ചത്. പിന്നെ അമ്മ മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറി. പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞ് അഞ്ചാം ക്ലാസില്‍ ചേര്‍ന്നെങ്കിലും അകന്ന ബന്ധുക്കളുടെ സംരക്ഷണത്തില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന് പഠനം തുടരാനായില്ല. ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പുസ്തകം ഉപേക്ഷിച്ച് പാടത്ത് പണിക്ക് ഇറങ്ങേണ്ടിവന്നു.
എന്നാല്‍ പലപ്പോഴായി മിസോ ഭാഷയില്‍ പ്രാഥമിക പരിജ്ഞാനം നേടിയിരുന്നു. നിലവില്‍ ഒരു ചര്‍ച്ചിലെ ജീവനക്കാരനാണ്. ഏറ്റവുമൊടുവില്‍ എട്ടാം ക്ലാസ് പാസായ ശേഷം ഹ്രുവൈകോനിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ ആഭിയാന്‍ ഹൈസ്‍കൂളില്‍ പ്രവേശനം തേടി. ആദ്യം അമ്പരന്നെങ്കിലും സ്കൂള്‍ അധികൃതര്‍ പിന്നീട് അദ്ദേഹത്തിന് ഒന്‍പതാം ക്ലാസില്‍ അഡ്മിഷന്‍ നല്‍കി. പുസ്‍തകവും യൂണിഫോമും ലഭിച്ചു. ഇംഗീഷ് ഭാഷ പഠിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ വീണ്ടും സ്കൂളിലെത്തിച്ചത്. അപേക്ഷകള്‍ ഇംഗീഷില്‍ എഴുതാനും ടെലിവിഷനിലെ ഇംഗീഷ് വാര്‍ത്തകള്‍ കണ്ട് മനസിലാക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
