1994-ൽ അമേരിക്കയിലെ അരിസോണയിൽ നിന്ന് കാണാതായ ക്രിസ്റ്റീന മേരി പ്ലാന്റെ എന്ന പതിമൂന്നുകാരിയെ 32 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി.
ന്യൂയോർക്ക് : അമേരിക്കയിൽ 32 വർഷങ്ങൾക്ക് മുൻപ് കാണാതായ പതിമൂന്നുകാരിയെ ജീവനോടെ കണ്ടെത്തി. 1994 മെയ് മാസത്തിൽ അരിസോണയിലെ സ്റ്റാർ വാലി എന്ന പ്രദേശത്തു നിന്നും കാണാതായ ക്രിസ്റ്റീന മേരി പ്ലാന്റെ എന്ന പെൺകുട്ടിയെയാണ് 32 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. വീട്ടനടുത്തുള്ള കുതിരലായത്തിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് ആരും കണ്ടിരുന്നില്ല. അന്ന് വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിയെങ്കിലും ക്രിസ്റ്റീനയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
വർഷങ്ങളോളം തുമ്പില്ലാതെ കിടന്ന ഈ കേസിൽ അടുത്തിടെയാണ് പോലീസിന് നിർണായക വഴിത്തിരിവ് ലഭിക്കുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുകയും ആധുനിക സാങ്കേതിക വിദ്യകളും പുതിയ അന്വേഷണ രീതികളും ഉപയോഗിച്ച് വിവരങ്ങൾ തെളിവുകളും വിവരങ്ങളും അനസൈസ് ചെയ്യുകയും ചെയ്തതോടെയാണ് പെൺകുട്ടിയെ കണ്ടെത്താനായത്. നിലവിൽ 44 വയസ്സുള്ള ക്രിസ്റ്റീനയുടെ ഐഡന്റിറ്റി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വർഷങ്ങളായി തുടർന്നിരുന്ന മിസ്സിംഗ് കേസിന് ഔദ്യോഗികമായി പരിഹാരമായി. കണ്ടെത്തുമ്പോൾ മുതിർന്ന സ്ത്രീയായി മാറിയ ക്രിസ്റ്റീനയുടെ സ്വകാര്യതയും മാനസികാവസ്ഥയും കണക്കിലെടുത്ത് അവർ ഇത്രയും കാലം എവിടെയായിരുന്നു എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.


