2020-ൽ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം 31 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നിലവിൽ  230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു.

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. ഒരു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സമാജ് വാദി (എസ്പി) എംഎൽഎമാരോടൊപ്പം സ്വതന്ത്ര എംഎൽഎയും ബിജെപിയിൽ അം​ഗത്വമെടുത്തു. ഇതോടെ സഭയിൽ ബിജെപിയുടെ അം​ഗസംഖ്യ ഉയർന്നു. സഞ്ജീവ് സിംഗ് കുശ്വാഹ (ബിഎസ്പി), ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്പി) വിക്രം സിംഗ് റാണ എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുൾപ്പെടെയുള്ള നേതാക്കൾ സ്വാ​ഗതം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ ചേർന്നതിനെ തുടർന്നാണ് മധ്യപ്രദേശിൽ ബിജെപി അധികാരത്തിലെത്തുന്നത്. 2020-ൽ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം 31 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നിലവിൽ 230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു. 

പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ ബിജെപി പാർലമെന്റ് അംഗത്തിന്റെ മകൻ കുശ്വാഹ പറഞ്ഞു. ബിജെപി തനിക്ക് ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ബിജെപിയിൽ നിന്ന് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. തുടർന്ന് എസ്പി ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായി. 2020 മുതൽ താൻ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ശുക്ല പറഞ്ഞു.

2018ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ചപ്പോൾ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. വികസനമാണ് ലക്ഷ്യമെന്നതിനാൽ അന്നത്തെ സർക്കാരിനെ ഞാൻ പിന്തുണച്ചു. ഇപ്പോൾ, എന്റെ മണ്ഡലത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് വിക്രം സിങ് റാണ പറഞ്ഞു.