മുകുൾ റോയിയുടെ മകന്റെ പരാതിയിൽ കേസെടുത്ത കൊൽക്കത്ത പൊലീസ് അന്വേഷണം തുടങ്ങി

കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് മുതൽ അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി മകനാണ് പരാതി നൽകിയത്. കൊൽക്കത്ത പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. ഇന്നലെ ദില്ലിക്ക് പോകേണ്ടതായിരുന്നു. ഇതിനിടയിലാണ് മുകുൾ റോയിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര ഭിന്നതയെ തുടർന്ന് 2017ൽ ബിജെപിയിൽ ചേർന്ന മുകുൾ റോയ് 2021ൽ പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു. കൊൽക്കത്ത എൻ എസ് സി ബി ഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് മുകുൾ റോയ് പരാതി നൽകിയത്.

മുകുൾ റോയിയും മകനും തമ്മിൽ ഭിന്നതയുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കുടുംബ പ്രശ്നമാണോ രാഷ്ട്രീയ പ്രശ്നമാണോയെന്ന കാര്യം വ്യക്തമല്ല. തൃണമൂൽ കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. മുൻ സംസ്ഥാന റെയിൽവെ മന്ത്രിയായ ഇദ്ദേഹം തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നിരവധി നേതാക്കളെ അടർത്തി കൊണ്ടുപോയിരുന്നു. എന്നാൽ പിന്നീട് സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിലേക്ക് തൃണമൂൽ കോൺഗ്രസ് വിട്ടുവന്ന സുവേന്ദു അധികാരി എത്തിയതോടെ അവഗണിക്കപ്പെട്ട മുകുൾ റോയ് തിരികെ മമത ബാനർജിക്കൊപ്പം ചേരുകയായിരുന്നു.