രാജ്യത്ത് 724 കൊവിഡ് മരണം, 24 മണിക്കൂറില്‍ 37 പേര്‍ക്ക് ജീവന് നഷ്ടമായി; രോഗം ബാധിച്ചത് 23,452 പേര്‍ക്ക്
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1752 പേർക്കുകൂടി പുതുതായി രോഗം ബാധിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തു
ദില്ലി: രാജ്യത്ത് കൊവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,452 ലേക്ക് ഉയര്‍ന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1752 പേർക്കുകൂടി പുതുതായി രോഗം ബാധിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തു. അതേ സമയം 4813 പേർക്ക് രോഗം ഭേദമായി. തമിഴ്നാട്ടിൽ 72 പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം1755 ആയി. ഇന്ന്മാത്രം സംസ്ഥാനത്ത് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോയമ്പത്തൂരിലും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ചെന്നൈയിൽ മാത്രം 52 പേർക്ക് കൂടി കൊവിഡ് ബാധിച്ചു.
അതേ സമയം ദില്ലിയിൽ 39 ശൂചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ശൂചീകരണ തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മലയാളി ആരോഗ്യപ്രവർത്തകർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ കൊവിഡ് ബാധിതതരുടെ എണ്ണം 2300 കടന്നു. മുൻസിപ്പിൽ കോർപ്പറേഷന്റെ കീഴിലുള്ള ശൂചീകരണ തൊഴിലാളികളിൽ ഒരാൾ രോഗബാധിതതനുമായി സമ്പർക്കത്തിൽ വന്നതോടെയാണ് മറ്റുള്ളവരിലേക്കും രോഗം പടർന്നത്. പരിശോധനകൾക്ക് ശേഷം ഇവരെ നീരീക്ഷണത്തിലേക്ക് മാറ്റിയതായി മുൻസിപ്പിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ ബിജെആർഎം ആശുപത്രി അടച്ചു. ദില്ലിയിലെ ആസാദ്പൂർ പച്ചക്കറി ചന്തയിലെ രണ്ട് കച്ചവടക്കാർ കൂടി കൊവിഡ് ബാധിതരായി. ഇതോടെ ഇവിടുത്തെ മൂന്നുറോളം കടകൾ അടച്ചു.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 6500 കടന്നു. മുംബൈയിൽ മാത്രം കൊവിഡ് രോഗികൾ 4000 ത്തിലേറെയുണ്ട്. ആകെ മരണം 283 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിൽ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബസമേതം ക്വാറന്‍റീനിൽ ആയിരുന്നു മന്ത്രി. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
ലോക് ഡൗണ്‍ ഇല്ലായിരുന്നുവെങ്കിൽ രാജ്യത്ത് ഇതിനകം കൊവിഡ് ബാധിതരുടെഎണ്ണം ഒരു ലക്ഷമാകുമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികളുടെ
എണ്ണം ഇരട്ടിക്കുന്ന തോത് പത്ത് ദിവസമായി കുറഞ്ഞു. രോഗ ബാധിതരുടെ എണ്ണം ക്രമാതീരമായി കൂടുന്നത് പിടിച്ചുനിര്‍ത്താൻ രാജ്യത്തിനായി. രോഗം ഭേദമാകുന്നവരുടെ തോത് 20 ശതമാനത്തിന് മുകളിലായി. കഴിഞ്ഞ 14 ദിവസത്തിൽ ഒരാൾക്ക് പോലും രോഗം ബാധിക്കാത്ത ജില്ലകളുടെ എണ്ണം 80 ആയി ഉയര്‍ന്നു. ഒമ്പത് ലക്ഷം പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ആവശ്യമുള്ള അത്രയും പരിശോധനകൾ നടത്താനുള്ള ശേഷിയിലേക്ക് ഇപ്പോഴും രാജ്യത്തിന് എത്താനായിട്ടില്ലെന്ന് കേന്ദ്രം സമ്മതിച്ചു.