ബംഗാളിലെ അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്: അമിത് ഷാ
വിദ്യാസാഗറിന്‍റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തരാണെന്ന് പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് നിക്ഷ്പക്ഷ ഇലക്ഷൻ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.
ദില്ലി: ബംഗാളിലെ ആക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് എന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തൃണമൂൽ പ്രവർത്തകർ ആക്രമം അഴിച്ച് വിട്ടപ്പോൾ ബംഗാൾ പൊലീസ് നോക്കി നിന്നുവെന്ന് അമിത് ഷാ ആരോപിച്ചു. രാജ്യം മുഴുവൻ ബിജെപി മത്സരിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ പക്ഷേ മറ്റൊരിടത്തം ഇത്തരം ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ദില്ലയിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് ആക്രമം ഉണ്ടാകുമെന്ന് രാവിലെ തന്നെ വിവരം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ അമിത് ഷാ എന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചു. വിദ്യാസാഗറിന്‍റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തരാണെന്ന് പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് നിക്ഷ്പക്ഷ ഇലക്ഷൻ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച കൊൽക്കത്തയിൽ അമിത് ഷായുടെ റാലി നടക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ നവോത്ഥാന നായകനായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പേരിലുള്ള കോളജിലെ അദ്ദേഹത്തിന്‍റെ പ്രതിമ തകർക്കപ്പെട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ബിജെപി പ്രവർത്തകരും ഗുണ്ടകളും ചേർന്നാണ് പ്രതിമ തകർത്തതെന്നായിരുന്നു തൃണമൂൽ ആരോപണം.