ത്രിപുരയിലെ ഉനകോടി ജില്ലയിൽ ഒരു വ്യാപാരമേളയ്ക്കിടെയുണ്ടായ തർക്കം രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. പ്രദേശത്ത് ഇൻ്റർനെറ്റ് നിരോധിച്ചു

അഗർത്തല: ത്രിപുരയിലെ ഉനകോടി ജില്ലയിൽ നടന്ന വ്യാപാരമേളയ്ക്കിടെ ഉണ്ടായ സംഘർഷം രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി. ആറ് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് തീവച്ചു. വലിയ തോതിൽ സുരക്ഷാസേനയെ രംഗത്തിറക്കിയ സംസ്ഥാന സർക്കാർ മൊബൈൽ ഇൻ്റർനെറ്റ് സേവനം നിരോധിച്ചു.

സംഘർഷം വ്യാപിക്കുന്നത് തടയാനാണ് 48 മണിക്കൂർ സമയം കുമർഘട് സബ് ഡിവിഷൻ മേഖലയിൽ ഇൻ്റർനെറ്റ് നിരോധിച്ചത്. എട്ട് പേരെ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്ര സേന സ്ഥലത്ത് മാർച്ച് നടത്തി. മേഖലയിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിക്കുന്നു. സൈദാർപൂർ ഗ്രാമത്തിൽ വ്യാപാര മേളയിൽ പങ്കാളിത്തം ആവശ്യപ്പെട്ട് ഒരു വിഭാഗം വാഹനങ്ങൾ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ എതിർത്ത് മറ്റൊരു വിഭാഗം ജനങ്ങൾ രംഗത്തിറങ്ങി. തുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം സാമുദായിക സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.

ഈ സംഘർഷത്തിന് പിന്നാലെ ഒരു സമുദായത്തിൽ നിന്നുള്ള ആളുകൾ മറുവിഭാഗത്തിൻ്റെ വീടുകൾ ആക്രമിച്ചു. മരത്തടികൾ വിൽക്കുന്ന കടയ്ക്ക് തീവച്ച സംഘം മറുവിഭാഗത്തിൻ്റെ ഒരു ആരാധനാലയവും ആക്രമിച്ചു. പ്രദേശത്ത് ഇപ്പോൾ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.