പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി, ത്രിപുരയിലെ തെരഞ്ഞെടുപ്പ് പോരാട്ട ചിത്രം തെളിഞ്ഞു
ബിജെപിയും സിപിഎമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനമായതിനാല്‍ അട്ടിമറി വിജയം നേടാമെന്നാണ് കോണ്‍ഗ്രസ് സിപിഎം പ്രതീക്ഷ.
അഗര്‍ത്തല:ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ പോരാട്ട ചിത്രം പൂര്‍ണമായി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് കഴിയാനിരിക്കെ പ്രമുഖ പാര്‍ട്ടികളുടെയെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.ഗോത്ര വിഭാഗ പാര്‍ട്ടിയായ തിപ്ര മോത 12 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ത്രിപുരയിലെ പോരാട്ട ചിത്രം വ്യക്തമായി. ശക്തികേന്ദ്രമായ 20 എസ്ടി സീറ്റുകളിലും 6എസ്‍സി സീറ്റുകളിലും 16 ജനറല്‍ സീറ്റുകളിലുമാണ് പാര്‍ട്ടി മത്സരിക്കുന്നത്. കഴിഞ്ഞ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ചായിരുന്നു തിപുരയിലെ ഏറ്റവും പുതിയ പാർട്ടിയായ തിപ്ര മോതയുടെ മുന്നേറ്റം. തിപ്രമോതയുമായി ബിജെപി സഖ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ഗ്രേറ്റർ തിപ്രലാന്‍റ് സംസ്ഥാന ആവശ്യമാണ് പ്രശ്നമായത്.
സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള സഖ്യത്തിനും ഇത് തന്നെ തടസ്സമായി. ആറുപതംഗ നിയമസഭയിലെ 55 സീറ്റുകളില്‍ ബിജെപിയും അഞ്ച് സീറ്റുകളില്‍ സഖ്യകക്ഷിയായ ഐപിഎഫ്ടിയും മത്സിരിക്കും. ആറ് സിറ്റിങ് എംഎല്‍എമാരെ പാര്‍ട്ടി മാറ്റി പരീക്ഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ഏക എംഎല്‍എയായ സുദീപ് റോയിയെ അഗർത്തലയില്‍ തന്നെ നിര്‍ത്തിയതോടെ എതിർ സ്ഥാാനാർത്ഥിയായി ജനറല്‍ സെക്രട്ടറി പപ്പിയ ദത്തയെ ആണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. 56 സീറ്റുകളില്‍ ധാരണയോടെ കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടികള്‍ മത്സരിക്കുന്നു. നാല് സീറ്റുകളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ട് സിപിഎം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 2 ശതമാനത്തിന് അടുത്ത് വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനമായതിനാല്‍ അട്ടിമറി വിജയം നേടാമെന്നതാണ് കോണ്‍ഗ്രസ് സിപിഎം പ്രതീക്ഷ.
ത്രിപുരയിൽ 'ധാരണ' തെറ്റി: 13 ന് പകരം 17 ഇടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു