ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ബ്രു അഭയാർത്ഥികളുടെ പുനരധിവാസത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല ബന്ദിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.
അഗർത്തല: പ്രതിഷേധം അക്രമാസക്തമായതോടെ നടന്ന പൊലീസ് വെടിവെപ്പിൽ പ്രതിഷേധക്കാരിൽ ഒരാൾ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, അഞ്ചാളുകളുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാർ പനിസാഗർ ടൗണിലെ ദേശീയപാത തടയുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.
45കാരനായ ശ്രീകണ്ഠ ദാസ് ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ബ്രു അഭയാർത്ഥികളുടെ പുനരധിവാസത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല ബന്ദിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. അഗ്നിശമന സേനാ വിഭാഗത്തിലെ ജീവനക്കാരൻ മരിച്ചതായാണ് പ്രാദേശിക റിപ്പോർട്ടുകൾ, എന്നാൽ പൊലീസ് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല.
അക്രമസാധ്യത നിലനിൽക്കുന്നതിനാൽ നഗരത്തിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നാല് മണിക്കൂർ ദൂരത്തിലാണ് സംഭവം നടന്നത്. മിസോറാമിൽ നിന്നുള്ള 35000 ആദിവാസി ബ്രു അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.