ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് രാത്രി 9:45 ന് പുറപ്പെടുന്ന ഇ.കെ- 568 എന്ന വിമാനവും ദുബായില്‍ നിന്ന് ബെംഗളൂരു എമിറേറ്റ്സ് വിമാനവുമാണ് ടെക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിയത്. 

ദില്ലി: ദുബായ് വിമാനത്താവളത്തില്‍ (Dubai Airport) രണ്ട് വിമാനങ്ങള്‍ (Aaroplanes) കൂട്ടിയിടി(Collision) ഒഴിവായത് തലനാരിഴക്ക്. കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് നൂറുകണക്കിന് ജീവനുകളാണ് രക്ഷപ്പെട്ടത്. ടേക്ക് ഓഫിനിടെയാണ് (Take off) ഒരേ റണ്‍വേയില്‍ രണ്ട് എമിറേറ്റ്‌സ് വിമാനങ്ങള്‍ ഒരേദിശയില്‍ വന്നത്. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് രാത്രി 9:45 ന് പുറപ്പെടുന്ന ഇ.കെ- 568 എന്ന വിമാനവും ദുബായില്‍ നിന്ന് ബെംഗളൂരു എമിറേറ്റ്സ് വിമാനവുമാണ് ടെക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിയത്.

''എമിറേറ്റ്സ് ഫ്ളൈറ്റ് ഷെഡ്യൂള്‍ അനുസരിച്ച് രണ്ട് വിമാനങ്ങളുടെയും ടേക്ക് ഓഫ് സമയം തമ്മില്‍ അഞ്ച് മിനിറ്റ് വ്യത്യാസമുണ്ടായിരുന്നു. ദുബായ്-ഹൈദരാബാദ് വിമാനം റണ്‍വേ 30 ആറില്‍ നിന്ന് ടേക്ക്-ഓഫിന് തയ്യാറെടുക്കുമ്പോള്‍ അതേ ദിശയില്‍ അതിവേഗത്തില്‍ ഒരു വിമാനം എത്തുന്നത് ജീവനക്കാര്‍ കണ്ടു. ഉടന്‍ തന്നെ ദുബായ്-ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് നിര്‍ത്തിവെക്കാന്‍ എടിസി നിര്‍ദേശം നല്‍കി. വിമാനം വേഗത കുറച്ച് സുരക്ഷിതമാക്കി. ടാക്‌സിവേ എന്‍4 വഴിയാണ് വിമാനം റണ്‍വേ ക്ലിയര്‍ ചെയ്ത് നല്‍കിയത്''.- സംഭവത്തെക്കുറിച്ച് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പിന്നീട് കുറച്ച് സമയങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്തത്. 

സംഭവത്തെക്കുറിച്ച് യുഎഇ ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ ദി എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ (എഎഐഎസ്) അന്വേഷണം ആരംഭിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൃത്യസമയത്ത് ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് എമിറേറ്റ്‌സ് എയര്‍ വക്താവ് എഎന്‍ഐയോട് പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് എടിസി ക്ലിയറന്‍സ് ഇല്ലാതെയാണ് ഹൈദരാബാദ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുത്തത്.