കാറിന്റെ ഡോറുകള്‍ ലോക്കായി പോവുകയും ചെയ്തു. രാവിലെ 6.25ഓടെ കാറിന് തീപിടിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ള ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാര്‍ഡാണ് ഫയര്‍ ഫോഴ്സിനെ വിളിച്ചത്. 

നോയിഡ: യാത്രയ്ക്കിടെ കാറിന് തീപിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. നോയിഡയിലെ സെക്ടര്‍ 119ല്‍ ശനിയാഴ്ട പുലര്‍ച്ചെയായിരുന്നു അപകടം. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കളാണ് മരിച്ചത്. തീപിടിച്ചപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നു.

കാറിലെ എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറ‍ഞ്ഞു. കാറിന്റെ ഡോറുകള്‍ ലോക്കായി പോവുകയും ചെയ്തു. രാവിലെ 6.25ഓടെ കാറിന് തീപിടിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ള ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാര്‍ഡാണ് ഫയര്‍ ഫോഴ്സിനെ വിളിച്ചത്. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിന് തീപിടിച്ചു എന്നായിരുന്നു അദ്ദേഹം നല്‍കിയ വിവരം. ഫയര്‍ ഫോഴ്സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് അകത്ത് കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. സെക്ടര്‍ 53ല്‍ താമസിക്കുന്ന വിജയ് (27), അനസ് (27) എന്നിവരാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്.

കാറോടിച്ചിരുന്ന വിജയ് സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ്. അനസ് ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഒരു ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റിന് സമീപം രാവിലെ 6.08ന് കാര്‍ നിര്‍ത്തുന്നത് സിസിടിവി ക്യാമറയില്‍ കാണാം. ഏതാനും മിനിറ്റുകള്‍ അങ്ങനെ നിന്ന ശേഷം കാറിന് പെട്ടെന്ന് തീപിടിക്കുന്നു. തണുപ്പ് കാലം കൂടി ആയതിനാല്‍ പുലര്‍ച്ചെ റോഡില്‍ ആരും ഉണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച രാത്രി ഒരു സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വിജയ് കാറുമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വഴിയില്‍ നിന്ന് അനസിനെയും കൂട്ടി. പുലര്‍ച്ചെ മടങ്ങുന്നതിനിടെ വഴിയില്‍ കാര്‍ നിര്‍ത്തുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. ഇരുവരും കാര്‍ നിര്‍ത്തിയത് എന്തിനെന്ന് വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...