കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. ഡോക്ടറുടെ വേഷത്തിൽ എത്തിയ യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയത്.

ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കലബുറഗിയിലെ ജില്ലാ സർക്കാരാശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. ഡോക്ടറുടെയും നഴ്സിന്‍റെയും വേഷത്തിലെത്തിയ രണ്ട് യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയത്. സംഭവം നടന്ന് 24 മണിക്കൂറിനകം കുഞ്ഞിനെ പൊലീസ് കണ്ടെടുത്തു.

ആശുപത്രിയിലെയും പുറത്തുള്ള ചില കടകളിലെയും സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താൻ നിർണായകമായത്. കുഞ്ഞിന് ചില ടെസ്റ്റുകൾ നടത്താനുണ്ട് എന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിനെ അമ്മയുടെ പക്കൽ നിന്ന് എടുത്ത് കൊണ്ട് പോയത്. പിന്നീട് കുഞ്ഞിനെ തിരികെ കാണാതായതോടെ പരിഭ്രാന്തരായ അമ്മയും മറ്റ് ബന്ധുക്കളും ആശുപത്രി അധികൃതരും ഉടനടി പൊലീസ് സഹായം തേടുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിൽ പെട്ട മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടിയിട്ടുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ പുറത്ത് നിന്ന് സഹായം നൽകിയ സ്ത്രീയെ അടക്കമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായവർ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്നും കലബുറഗി പൊലീസ് അറിയിച്ചു.

Also Read: നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം