മെഡിക്കൽ സ്റ്റോറിൽ നിന്ന് തെറ്റായ മരുന്ന് നൽകി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ രോഗത്തിന് ശമനമാകാത്തതിനെ തുടർന്ന് അമ്മ വീണ്ടും കുട്ടിയേയും കൊണ്ട് മെഡിക്കൽ സ്റ്റോറിൽ എത്തി.
ദില്ലി: മെഡിക്കൽ സ്റ്റോർ ജീവനക്കാർ തെറ്റായ മരുന്ന് നൽകിയതിലൂടെ പൊലിഞ്ഞത് രണ്ട് വയസുകാരിയുടെ ജീവൻ. ദില്ലിയിലെ ഷഹദാരയിലെ ജിടിബി എൻക്ലേവ് പ്രദേശത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നുമാണ് കുട്ടിക്ക് അമ്മ മരുന്ന് വാങ്ങി നൽകിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കടുത്ത പനിയും ചുമയും മൂലം ബുധനാഴ്ചയാണ് മരുന്ന് വാങ്ങുന്നതിന് വേണ്ടി കുട്ടിയേയും കൊണ്ട് അമ്മ മെഡിക്കൽ സ്റ്റേറിലെത്തിയത്. എന്നാൽ മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ രോഗത്തിന് ശമനമാകാത്തതിനെ തുടർന്ന് അമ്മ വീണ്ടും കുട്ടിയേയും കൊണ്ട് മെഡിക്കൽ സ്റ്റോറിൽ എത്തി.
തുടർന്ന്, സ്റ്റോർ ജീവനക്കാർ കുഞ്ഞിന് ഇഞ്ചക്ഷൻ നൽകി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ കുട്ടി രക്തം ഛർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ അമ്മ കുട്ടിയെ ജിടിബി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർന്മാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.