യുപിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ
രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്ഫോടകവസ്‍തുക്കള്‍ വിതരണം ചെയ്തതായി യുപി പൊലീസ് പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നാണ് പൊലീസ് പറയുന്നത്.
ലക്നൌ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്ഫോടകവസ്‍തുക്കള്‍ വിതരണം ചെയ്തതായി യുപി പൊലീസ് പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്ക്വാഡ് തലവനാണെന്നും പൊലീസ് വിശദീകരിക്കുന്നു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്നൗവിന് സമീപമുള്ള ക്രൂക്രിയിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാന തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നും വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറിയതായും എഡിജിപി അറിയിച്ചു. എടിഎസ് ലക്നൗ യൂണിറ്റിനാണ് അന്വേഷണ ചുമതല.