ചേരി ബോർഡ് വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ എത്താൻ സമരം ചെയ്യണ്ട കാലമെന്നും ഉദയനിധി പരിഹസിച്ചു.
ചെന്നൈ: ബിജെപി വിഷപ്പാമ്പെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായി ഉദയനിധി സ്റ്റാലിൻ. ബിജെപിക്ക് ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ. രണ്ടിനും തമിഴ് നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ചേരി ബോർഡ് വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ എത്താൻ സമരം ചെയ്യണ്ട കാലമെന്നും ഉദയനിധി പരിഹസിച്ചു.
സനാതന ധർമം, മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാക്കുന്നത്. ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം.
ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ വിവാദം പുകയുന്ന സാഹചര്യത്തിലും. പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രതികരണം. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ഡെങ്കിയും മലേറിയയും പോലെ തുടച്ച് നീക്കണം, വിവാദത്തിലായി ഉദയനിധിയുടെ സനാതന ധർമ പരാമര്‍ശം
സനാതന ധര്‍മ്മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ രംഗത്ത് വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് പരമഹംസ ആചാര്യ പ്രസ്താവിച്ചു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചിരുന്നു.
എന്നാൽ സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നായിരുന്നു മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി നിലപാട് വ്യക്തമാക്കിയിരുന്നു.
'ഉദയനിധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണം'; ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍
