'ഭര്‍ത്താവിന്‍റെ സമ്പത്ത് വര്‍ധിക്കുന്നത് പ്രിയങ്ക ഗാന്ധി അറിഞ്ഞിരുന്നില്ലേ'; വീണ്ടും പരിഹാസവുമായി ഉമാ ഭാരതി
തന്‍റെ വാക്കുകള്‍ പ്രിയങ്കയെ വേദനിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ മോദിയെ അധിക്ഷേപിച്ച് സംസാരിക്കുമ്പോള്‍ തനിക്ക് വേദനിക്കുമെന്ന് ഉമാ ഭാരതി പറഞ്ഞു.
ദില്ലി: കള്ളന്‍റെ ഭാര്യയെന്ന തന്‍റെ വിളി പ്രിയങ്കയെ വേദനിപ്പിച്ചിട്ടുണ്ടാവുമെന്നും എന്നാല്‍ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒരു ഡോസ് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ഇന്നലെയാണ് ഉമാ ഭാരതി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കള്ളന്‍റെ ഭാര്യയായിട്ടാണ് (ചോർ കാ പത്നി) രാജ്യം പ്രിയങ്കയെ കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ പ്രിയങ്ക ഒരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ലെന്നും ഉമാ ഭാരതി ഇന്നലെ പറഞ്ഞിരുന്നു.
തന്‍റെ വാക്കുകള്‍ പ്രിയങ്കയെ വേദനിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ മോദിയെ അധിക്ഷേപിച്ച് സംസാരിക്കുമ്പോള്‍ തനിക്ക് വേദനിക്കുമെന്ന് ഉമാ ഭാരതി പറഞ്ഞു. ദൈവത്തിന്‍റെ അവതാരമല്ല തങ്ങളെന്ന് ആദ്യം രാഹുലിന്‍റെ കുടുംബം പഠിക്കണം. താന്‍ പ്രിയങ്കയെ കള്ളിയെന്ന് വിളിക്കാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാം. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സമ്പത്ത് ഉയര്‍ന്നപ്പോള്‍ പ്രിയങ്ക അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെയെന്നും ഉമാ ഭാരതി പരിഹസിച്ചു. സാമ്പത്തിക ക്രമക്കേട് കേസില്‍ റോബര്‍ട്ട് വദ്ര അന്വേഷണം നേരിടുകയാണ്.